ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്ദേ
മുംബൈ: എം.എൽ.എ.മാരിൽ ഭൂരിഭാഗവും കൈവിട്ടതോടെ പാർട്ടിയിൽ ഒറ്റപ്പെട്ടിരിക്കയാണ് താക്കറെ കുടുംബം. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെട്ട് വിമതനേതാവ് ഏക്നാഥ് ഷിന്ദേ രംഗത്തുവന്നതോടെ ശിവസേനയുടെ ചരിത്രത്തിലെത്തന്നെ വലിയ വെല്ലുവിളിയാണ് പാർട്ടി, പ്രത്യേകിച്ച് ഉദ്ധവ് താക്കറെ നേരിടുന്നത്.
അധികാരമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ വർഷയിലെ താമസംമാറ്റി സ്വവസതിയായ മാതോശ്രീയിലേക്ക് മാറിയ ഉദ്ധവിനെ പാർട്ടിപ്രവർത്തകർ വഴിനീളെ എതിരേറ്റെങ്കിലും അത്തരമൊരു നീക്കത്തിനും വിമതരെ സ്വാധീനിക്കാനായില്ല. താക്കറെ കുടുംബത്തിന് പാർട്ടിയിൽ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിൽ. മൂന്നിൽരണ്ട് അംഗങ്ങളുടെ പിന്തുണ അവകാശപ്പെട്ട് പാർട്ടി ചിഹ്നത്തിനും കൊടിക്കുമായി വിമതപക്ഷം ശ്രമിക്കുമെന്നാണ് റിപ്പോർട്ടുകൾ.
1966 ജൂൺ 19-നാണ് പാർട്ടി നിലവിൽവന്നത്. പിന്നീട് വിമതനീക്കങ്ങൾ പലതും നടന്നിട്ടുണ്ടെങ്കിലും നെടുകെയുള്ള ഒരു പിളർപ്പിനെ പാർട്ടി ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. രണ്ടരവർഷത്തോളം ഭരണം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്നപ്പോഴാണ് ഷിന്ദേയുടെ നേതൃത്വത്തിൽ ശക്തമായ വിമതനീക്കം പാർട്ടിക്കുള്ളിലുണ്ടായത്. ദശാബ്ദങ്ങളായി പാർട്ടി അധികാരത്തിലിരിക്കുന്ന മുംബൈ ഉൾപ്പെടെ വിവിധ നഗരസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പാർട്ടി പ്രതിസന്ധി നേരിടുന്നത്.
മഹാരാഷ്ട്രയിലെ മിക്ക ജില്ലകളിൽനിന്നുള്ള എം.എൽ.എ.മാരും മന്ത്രിമാരും ഷിന്ദേയോടൊപ്പം കൂടിയിട്ടുണ്ട്. പാർട്ടിക്ക് നിലവിലെ പ്രതിസന്ധി മറികടക്കാൻ കുറച്ചെങ്കിലും പ്രയോജനപ്പെടുന്ന മന്ത്രി അനിൽ പരബ് എൻഫോഴ്സ്മെന്റിന്റെ ചോദ്യംചെയ്യലിന് വിധേയനായിക്കൊണ്ടിരിക്കുന്നു. കൊങ്കണിൽനിന്നുള്ള നേതാവ് ദീപക് കെ. സർക്കാരാണ് സന്ധിസംഭാഷണക്കാരനായി രംഗത്തുള്ളത്. വിമതർ മടങ്ങിവന്നാൽ 20 പേരെങ്കിലും ഉദ്ധവിനടുത്തെത്തുമെന്ന് പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് അവകാശപ്പെടുന്നുണ്ട്. ആദ്യമായിട്ടല്ല ശിവസേനയിൽ കാലപക്കൊടി ഉയരുന്നതെങ്കിലും ഭരണത്തിലിരിക്കുമ്പോഴുള്ള വിമതനീക്കം ആദ്യമാണ്.
ബാൽ താക്കറെയുടെ കാലത്തായിരുന്നു മുമ്പുനടന്ന വിമതനീക്കങ്ങളെല്ലാം. പാർട്ടിയിൽ കലാപക്കൊടിയുയർത്തി രംഗത്തുവന്ന ഛഗൻ ഭുജ്ബലിനൊപ്പം 18 എം.എൽ.എ.മാർ ഉണ്ടായിരുന്നെങ്കിലും വൈകാതെ 12 പേർ മടങ്ങിവന്നിരുന്നു. അന്ന് കോൺഗ്രസിന്റെ ഭരണമായിരുന്നു. ഭുജ്ബലിനെയും കൂടെയുള്ളവരെയും പ്രത്യേക ഗ്രൂപ്പായി സ്പീക്കർ സഭയിൽ പരിഗണിച്ചു. പിന്നീട് നാരായൺ റാണെയും ഗണേശ് നായിക്കും പാർട്ടിവിട്ടുപോയെങ്കിലും അതൊന്നും വലിയ ചലനങ്ങളുണ്ടാക്കിയിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..