ജനറൽ എം.എം നരവണയിൽ നിന്ന് കരസേനാ മേധാവി പദവി ഏറ്റുവാങ്ങുന്ന ജനറൽ മനോജ് പാണ്ഡെ
ന്യൂഡൽഹി: കരസേനയുടെ 29-ാമത് മേധാവിയായി ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. സേവനകാലാവധി പൂർത്തിയാക്കിയ ജനറൽ എം.എം. നരവണെയിൽനിന്ന് ശനിയാഴ്ച അദ്ദേഹം പദവി ഏറ്റെടുത്തു.
സേനയുടെ കോർ ഓഫ് എൻജിനിയേഴ്‌സിൽനിന്ന് സേനാ മേധാവിയാകുന്ന ആദ്യവ്യക്തിയാണ് ജനറൽ മനോജ് പാണ്ഡെ. നാഗ്പുർ സ്വദേശിയായ അദ്ദേഹം, ഫെബ്രുവരി ഒന്നിനായിരുന്നു കരസേനാ ഉപമേധാവിയായി ചുമതലയേറ്റത്. അതിനുമുമ്പ് സേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായിരുന്നു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽനിന്നു പഠിച്ചിറങ്ങിയ ജനറൽ മനോജ് പാണ്ഡെ, 1982-ലാണ് കരസേനയുടെ എൻജിനിയറിങ് വിഭാഗമായ കോർ ഓഫ് എൻജിനിയേഴ്‌സിൽ ചേരുന്നത്. ഭൂപ്രദേശാടിസ്ഥാനത്തിൽ പ്രതിരോധ സേനകളുടെ സംയോജിതപ്രവർത്തനത്തിനായി തീയേറ്റർ കമാൻഡ് നടപ്പാക്കാനിരിക്കെയാണ് സ്ഥാനാരോഹണം. വ്യോമ, നാവിക സേനകളുമായി കരസേന സഹകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയാണിത്.
കരസേനയുടെ ഉപമേധാവിയായി ലെഫ്റ്റനന്റ് ജനറൽ ബി.എസ്. രാജു ഞായറാഴ്ച ചുമതലയേൽക്കും. ഉപമേധാവിയായിരുന്ന ജനറൽ മനോജ് പാണ്ഡെ മേധാവിയായ ഒഴിവിലേക്കാണ് നിയമനം.
Content Highlights: Manoj pandeTaken in charge as New Army chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..