എം.കെ. സ്റ്റാലിൻ | Photo: PTI
ചെന്നൈ: സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിൽ പ്രതിപക്ഷ ഐക്യം ഉറപ്പാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ദേശീയ സമ്മേളനം. സാമൂഹിക നീതിക്കായുള്ള പോരാട്ടം തുടരുകയെന്ന സന്ദേശവുമായി ഡൽഹിയിൽ നടത്തിയ സമ്മേളനത്തിൽ നേരിട്ടും ഓൺലൈനിലും മുഖ്യമന്ത്രിമാരടക്കം 19 പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പിന്നാക്കസമുദായ നേതാക്കളും പങ്കെടുത്തു. സാമ്പത്തികസംവരണം നടപ്പാക്കുന്നതിനുള്ള ബി.ജെ.പി. സർക്കാരിന്റെ നടപടിയെ ചെറുക്കാൻ എല്ലാവരും ഒരുമിക്കണമെന്ന് പ്രസംഗത്തിൽ സ്റ്റാലിൻ ആഹ്വാനം ചെയ്തു.
സംവരണം സാമ്പത്തികസ്ഥിതിയെ അടിസ്ഥാനമാക്കിയാകാൻ പാടില്ല. സാമൂഹിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഗണിച്ചുവേണം സംവരണം നടപ്പാക്കുന്നത്. തുല്യതയ്ക്ക് തടസ്സമാകുന്നത് ജാതിവ്യവസ്ഥയും സാമൂഹികമായ അടിച്ചമർത്തലുമാണ്. ഇതിനെ മറികടക്കാനുള്ള മരുന്ന് സാമൂഹികനീതിയാണ്. ഇതേക്കുറിച്ച് തമിഴ്‌നാട്ടിൽ ഡി.എം.കെ. ചെയ്യുന്നതുപോലെ സ്റ്റഡിസർക്കിളുകൾ രൂപവത്കരിച്ച് യുവജനങ്ങളിൽ ബോധവത്കരണം നടത്തണമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
സാമൂഹികനീതിക്കായി ഒരുമിച്ച് മുന്നോട്ടുപോകണമെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു. അടുത്ത സമ്മേളനം പട്‌നയിൽ നടത്താൻ തയ്യാറാണെന്ന് തേജസ്വി യാദവ് പറഞ്ഞു. കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിനായി വാദിക്കുന്ന ഡി.എം.കെ. സംഘടിപ്പിച്ച സമ്മേളനത്തിൽ കോൺഗ്രസിനെ എതിർക്കുന്ന ആം ആദ്മി, തൃണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി പ്രതിനിധികളും പങ്കെടുത്തു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‍ലോത്, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‌ലി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, സമാജ്‌വാദി പാർട്ടിയധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രിയൻ, ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിങ്, എൻ.സി.പി. നേതാവ് ഛഗൻ ഭുജ്ബൽ, മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ, ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജൻ, ഡി.എം.കെ. എം.പി. പി. വിൽസൺ, വൈകോ, തിരുമാവളവൻ, കെ. വീരമണി, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
സ്റ്റാലിൻ കഴിഞ്ഞവർഷം ആരംഭിച്ച ഓൾ ഇന്ത്യ ഫെഡറേഷൻ ഫോർ സോഷ്യൽ ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ സമ്മേളനമായിരുന്നു ഇത്.
Content Highlights: mk stalin reservation social backwardness


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..