നരേന്ദ്ര മോദി | Photo: PTI
ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നവീകരിച്ച കർത്തവ്യപഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
‘കർത്തവ്യപഥി’ന്റെ രൂപത്തിൽ പുതുയുഗത്തിനാണ് തുടക്കം കുറിച്ചതെന്ന് മോദി പറഞ്ഞു. ഇന്ത്യക്കാരെ അടിമകളാക്കിയ ബ്രിട്ടീഷുകാർക്കുവേണ്ടിയുള്ളതായിരുന്നു രാജ്പഥ്. അതു കൊളോണിയൽ കാലത്തിന്റെ പ്രതീകവുമായിരുന്നു. എന്നാൽ, രാജ്പഥിനെ കർത്തവ്യപഥാക്കി മാറ്റിയതിലൂടെ കൊളോണിയൽ ഓർമകളെ പൂർണമായി ഇല്ലാതാക്കി, ആ കാലത്തുനിന്നു രാജ്യം പുറത്തുവന്നിരിക്കുന്നു. കർത്തവ്യപഥിന്റെ രൂപത്തിൽ പുതുയുഗമാണ് ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ, രാജ്യത്തിന്റെ ആത്മാവ് മാറിയതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന പാതയാണ് കർത്തവ്യപഥ്. പദ്ധതിയുടെ പൂർത്തീകരണത്തിനായി പ്രവർത്തിച്ച ജോലിക്കാരോട് മോദി നന്ദി അറിയിച്ചു. റിപ്പബ്ലിക് ദിനത്തിൽ തന്റെ പ്രത്യേകാതിഥികളായി അവരെ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേതാജി അഖണ്ഡഭാരതത്തിന്റെ ആദ്യ മേധാവി
അഖണ്ഡഭാരതത്തിന്റെ ആദ്യ മേധാവിയാണ് സുഭാഷ് ചന്ദ്രബോസെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യാഗേറ്റിൽ ബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. നേതാജിയുടെ കാഴ്ചപ്പാടുകളെയും അദ്ദേഹം ഉയർത്തിപ്പിടിച്ച ആശയങ്ങളെയും സ്വാതന്ത്ര്യാനന്തരം ഇന്ത്യ മറന്നു. അദ്ദേഹത്തിന്റെ പാത പിന്തുടർന്നിരുന്നെങ്കിൽ ഇന്ത്യ ഇതിനകം വലിയ ഉയരങ്ങളിൽ എത്തുമായിരുന്നു. കഴിഞ്ഞ എട്ടുവർഷമായി കേന്ദ്രം അതിനുള്ള ശ്രമത്തിലാണെന്നും മോദി പറഞ്ഞു. 28 അടി ഉയരവും 280 ടൺ ഭാരവുമുള്ള പ്രതിമയാണ് അനാച്ഛാദനം ചെയ്തത്. തെലങ്കാനയിൽനിന്നെത്തിച്ച ഗ്രാനൈറ്റ് ഉപയോഗിച്ച് രണ്ടുമാസമെടുത്താണ് നിർമാണം പൂർത്തിയാക്കിയത്.
Content Highlights: narendra modi inaugurates kartavya path
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..