പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മാർച്ചിൽ സന്ദർശനം നടത്തിയപ്പോൾ |ഫോട്ടോ:PTI
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം മേയ് 28-ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. നിർമാണ ജോലികൾ പൂർത്തിയായ പശ്ചാത്തലത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള പ്രധാനമന്ത്രിയെ നേരിൽ സന്ദർശിച്ച് ഉദ്ഘാടനത്തിന് ക്ഷണിച്ചു. ആത്മനിർഭർ ഭാരതിനെ പ്രതീകവത്കരിക്കുന്നതാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
പഴയ പാർലമെന്റ് മന്ദിരം 1927-ൽ പണികഴിപ്പിച്ചതായിരുന്നു. അതിൽ സ്ഥലപരിമിതി അനുഭവപ്പെട്ടിരുന്നുവെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു. ഇരുസഭകളിലും എം.പി.മാർക്ക് ഇരിപ്പിടങ്ങൾ ഒരുക്കാൻപോലും പരിമിതികളുണ്ടായിരുന്നു.
2020 ഡിസംബർ 10-നാണ് പുതിയ മന്ദിരത്തിന് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. റെക്കോഡ് സമയത്തിലാണ് പാർലമെന്റ് മന്ദിരം പണി കഴിപ്പിച്ചത്.
ലോക്‌സഭയിൽ 888 പേർക്ക് ഇരിപ്പിടം
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ലോക്‌സഭാ ഹാളിൽ 888 അംഗങ്ങൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളുണ്ട്. രാജ്യസഭാ ഹാളിൽ 300 അംഗങ്ങൾക്കുമിരിക്കാം. ഇരുസഭകളുടെയും സംയുക്ത സമ്മേളനം ലോക്‌സഭാ ചേംബറിലാകും നടക്കുക. അപ്പോൾ 1280 എം.പി.മാർക്കുവരെ പങ്കെടുക്കാനാവും. പഴയ മന്ദിരത്തിൽ ലോക്‌സഭയിൽ 543 പേർക്കും രാജ്യസഭയിൽ 250 പേർക്കുമാണ് ഇരിക്കാൻ സൗകര്യമുണ്ടായിരുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..