പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി മാർച്ചിൽ സന്ദർശനം നടത്തിയപ്പോൾ |ഫോട്ടോ:PTI
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വി.ഡി. സവർക്കറുടെ 140-ാം ജന്മവാർഷികദിനത്തിൽ നിശ്ചയിച്ചതിനെതിരേ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സ്ഥാപകനേതാക്കൾക്ക് അപമാനമാണ് ഈ തീരുമാനമെന്ന് പ്രതിപക്ഷപാർട്ടികൾ വിമർശിച്ചു. എന്നാൽ, തീരുമാനത്തെ ബി.ജെ.പി. സ്വാഗതംചെയ്തു. വി.ഡി. സവർക്കറുടെ ജന്മദിനമായ മേയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യുന്നത്.
1883 മേയ് 28-നാണ് സവർക്കർ ജനിച്ചത്. സവർക്കറുടെ 140-ാം ജന്മദിനം ഉദ്ഘാടനത്തിനായി തിരഞ്ഞെടുത്തത് ജനാധിപത്യത്തിന്റെ സ്ഥാപകരെ അപമാനിക്കലാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് കുറ്റപ്പെടുത്തി. ഗാന്ധി, നെഹ്രു, പട്ടേൽ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ സമ്പൂർണ നിരാസമാണ്. ഡോ. അംബേദ്കറുടെ പൂർണമായ നിരാകരണമാണെന്നും ജയറാം രമേഷ് ട്വിറ്ററിൽ പറഞ്ഞു. പാർലമെന്റ് മന്ദിരം സവർക്കറുടെ ജന്മദിനത്തിൽ ഉദ്ഘാടനംചെയ്യുന്നത് എത്രമാത്രം പ്രസക്തമാണെന്ന് ടി.എം.സി. നേതാവ് സുഖേന്ദു ശേഖർ റേ ട്വിറ്ററിൽ ചോദിച്ചു. രാഷ്ട്രപതി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ആർ.ജെ.ഡി. നേതാവ് മനോജ് ഝായും എ.ഐ.എം.ഐ.എം. നേതാവ് അസസുദ്ദീൻ ഒവൈസിയും ചോദിച്ചു. എന്നാൽ, ബി.ജെ.പി. നേതാക്കൾ തീരുമാനത്തെ ന്യായീകരിച്ചു. നരേന്ദ്രമോദിയെപ്പോലെ ദീർഘവീക്ഷണമുള്ള നേതാക്കൾ ഭാവിക്കുവേണ്ടി നിക്ഷേപിക്കുമെന്നും നാളേക്കുവേണ്ടി രാജ്യത്തെ നിർമിക്കുമെന്നും ബി.ജെ.പി. ഐ.ടി.സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..