Screengrab: Twitter Video / @narendramodi
അഹമ്മദാബാദ്: ദീർഘകാലം രാജ്യം ഭരിച്ചിരുന്നവർ ആദിവാസി മേഖലകളുടെ വികസനത്തിൽ ഒരു താത്‌പര്യവും എടുത്തിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. നവസാരിയിലെ ഖുദവെൽ ഗ്രാമത്തിൽ 3050 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കമിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാലുജില്ലകൾക്ക് ഗുണംചെയ്യുന്നവയാണ് പദ്ധതികൾ.
വോട്ടിനു വേണ്ടിയല്ല താൻ വികസനപരിപാടികൾ ആരംഭിക്കുന്നതെന്ന് മോദി പറഞ്ഞു. ‘മുമ്പ് ഇവിടെ കുടിവെള്ള പദ്ധതിക്ക് തറക്കല്ലിടാൻ എത്തിയപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയതുകൊണ്ടാണെന്ന് ചിലർ വിമർശിച്ചു. ഇപ്പോൾ 200 നില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് വെള്ളം പമ്പ്ചെയ്ത് കയറ്റുന്ന അതേ പദ്ധതി ഉദ്ഘാടനംചെയ്യുന്നു. ഏതാനും വോട്ടിനുവേണ്ടി ആരും ഇതൊന്നും ചെയ്യില്ല. ഞങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനാണ് ഇതെല്ലാം നടത്തുന്നത്. പൂർത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയും മുൻ സർക്കാരുകൾ ആദിവാസികൾക്കായി നിർവഹിച്ചിട്ടില്ല. വികസനമാണ് ഗുജറാത്തിന്റെ അടയാളം. ബി.ജെ.പി. സംസ്ഥാനം ഭരിച്ച 20 വർഷത്തിനിടെ ഒരു വികസനപ്രവൃത്തിയും നടക്കാത്ത ഒരാഴ്ചയെങ്കിലും ചൂണ്ടിക്കാട്ടാൻ കഴിയില്ല’’- മോദി പറഞ്ഞു.
മുമ്പൊക്കെ വാക്‌സിനേഷൻ വിജയിപ്പിക്കണമെങ്കിൽ ആദിവാസി മേഖലകളിൽ നീണ്ട പ്രചാരണം ആവശ്യമായിരുന്നു. കോവിഡ് കാലത്ത് പട്ടണങ്ങളിലും ആദിവാസി കേന്ദ്രങ്ങളിലും ഒരേസമയം വാക്സിൻ നൽകാൻ കഴിഞ്ഞതും മാറ്റത്തിന്റെ സൂചനയാണെന്ന് മോദി ചൂണ്ടിക്കാട്ടി. അഞ്ചുലക്ഷത്തോളം പേർ സംബന്ധിച്ചതായി ബി.ജെ.പി. അവകാശപ്പെട്ട ‘ഗുജറാത്ത് ഗൗരവ് അഭിയാൻ’ റാലിയോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ജനസംഖ്യയുടെ 16 ശതമാനം വരുന്ന ആദിവാസി മേഖലകളിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ കക്ഷികൾ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം ദാഹോദിലും കോടികളുടെ പദ്ധതികൾക്ക് മോദി തുടക്കമിട്ടിരുന്നു.
നവസാരിയിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിന് തറക്കല്ലിട്ട മോദി എൽ ആൻഡ് ടിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
Content Highlights: Previous govts never took interest in development of tribal areas: Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..