പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
ചെന്നൈ: തമിഴ്‌നാട്ടിൽ റെയിൽപ്പാത നവീകരണത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള വണ്ടികളിൽ പലതും വൈകിയേക്കും. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി റെയിൽവേ ഡിവിഷനുകളിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. തമിഴ്‌നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളിൽനിന്നുവരുന്ന വണ്ടികൾ അടുത്ത മൂന്നുദിവസങ്ങളിൽ വൈകിയോടാൻ സാധ്യതയുണ്ട്.
ചെന്നൈ സെൻട്രൽ സ്റ്റേഷനിൽനിന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ന് പുറപ്പെടേണ്ട ചെന്നൈ സെൻട്രൽ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് (22637) 1.45-ന് പുറപ്പെടും. കാട്പാടി-ജോലാർപ്പേട്ട മെമു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ റൂട്ടിലോടുന്ന പല തീവണ്ടികളും ചൊവ്വാഴ്ച വൈകാൻ സാധ്യതയുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
തിരുച്ചിറപ്പള്ളിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ബുധനാഴ്ച രാവിലെ 7.20-ന് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഇന്റർസിറ്റി എക്സ്‌പ്രസ് (22627) റദ്ദാക്കി. ബുധനാഴ്ച തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 11.35-ന് തിരുച്ചിറപ്പള്ളിയിലേക്ക് പുറപ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപ്പള്ളി സൂപ്പർഫാസ്റ്റ് ഇന്റർസിറ്റി എക്സ്പ്രസും (22628) റദ്ദാക്കി.
പാലക്കാട്ടുനിന്ന് രാവിലെ 5.30-ന് പുറപ്പെടുന്ന തിരുച്ചെന്തൂർ എക്സ്‌പ്രസ് (16731) തിങ്കൾ, ബുധൻ ദിവസങ്ങളിൽ വിരുദുനഗറിനും തിരുച്ചെന്തൂരിനുമിടയിൽ സർവീസ് നടത്തില്ല. ചൊവ്വാഴ്ച പാലക്കാട്ട് നിന്ന് തിരുച്ചെന്തൂരിലേക്ക് രാവിലെ 5.30-ന് തിരിക്കുന്ന തീവണ്ടി (16731) മധുരയ്ക്കും വിരുദുനഗറിനുമിടയിൽ ഓടില്ല.
ഉച്ചയ്ക്ക് 12.05-ന് തിരുച്ചെന്തൂരിൽനിന്ന് പാലക്കാട്ടേക്കുള്ള എക്സ്‌പ്രസ് (16732) തിങ്കളാഴ്ചയും ബുധനാഴ്ചയും തിരുച്ചെന്തൂരിനും വിരുദുനഗറിനുമിടയിൽ സർവീസ് നടത്തില്ല.
വൈകീട്ട് 3.20-ന് വിരുദുനഗറിൽനിന്ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിക്കും. പാലക്കാട്-തിരുച്ചെന്തൂർ (16732) ചൊവ്വാഴ്ച തിരുച്ചെന്തൂരിനും മധുരയ്ക്കും ഇടയിൽ ഓടില്ല. ചൊവ്വാഴ്ച വൈകീട്ട് 4.25-ന് മധുരയിൽനിന്ന് സർവീസ് ആരംഭിക്കും. എഗ്‌മോറിനും നാഗർകോവിലിനുമിടയിലും തിരുച്ചിറപ്പള്ളിയിൽ നിന്ന് നാഗർകോവിൽ, രാമേശ്വരം റൂട്ടുകളിലുമായി 15 തീവണ്ടികളും ഭാഗികമായി തിങ്കളാഴ്ചമുതൽ മൂന്നുദിവസത്തേക്ക് റദ്ദാക്കി.
Content Highlights: Railway work in Tamil Nadu; Trains including those to Kerala may be delayed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..