സിദ്ദിഖ് കാപ്പൻ | File Photo: Mathrubhumi Library
ന്യൂഡൽഹി: എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽകേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് ജാമ്യമനുവദിച്ചു. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയാൽ അദ്ദേഹത്തിന് ജയിൽ മോചിതനാകാം.
ജാമ്യംലഭിച്ച വിവരം സിദ്ദിഖിന്റെ അഭിഭാഷകരായ മുഹമ്മദ് ഖാലിദ്, ഇഷാൻ ബഘേൽ എന്നിവർ സ്ഥിരീകരിച്ചു. കോടതി അവധി കഴിഞ്ഞാൽ ഉടൻ ജാമ്യവ്യവസ്ഥകൾ പൂർത്തീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. 2021 ഫെബ്രുവരിയിലാണ് സിദ്ദിഖിനെതിരേ ഇ.ഡി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തത്. യു.എ.പി.എ. നിയമപ്രകാരം കുറ്റം ചുമത്തിയ പ്രധാനകേസിൽ സെപ്റ്റംബറിൽ ജാമ്യം ലഭിച്ചെങ്കിലും ഇ.ഡി. കേസ് ലഖ്നൗ സെഷൻസ് കോടതിയിൽ നിലവിലുണ്ടായിരുന്നത് കാരണം ജയിൽ മോചനം സാധ്യമായിരുന്നില്ല. രണ്ടു വർഷമായി സിദ്ദിഖ് കാപ്പൻ തടവിൽ കഴിയുകയായിരുന്നു.
ഉത്തർപ്രദേശിലെ ഹഥ്റസിൽ ദളിത് പെൺകുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകും വഴി 2020 ഒക്ടോബറിലാണ് സിദ്ദിഖ് അറസ്റ്റിലാകുന്നത്. യു.എ.പി.എ., രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ളവ യു.പി. പോലീസ് അദ്ദേഹത്തിനിതിരെ ചുമത്തി. പോപ്പുലർ ഫ്രണ്ടിന്റെ ഭാഗമായി കലാപത്തിന് ആസൂത്രണം നടത്തി എന്നാണ് യു.പി. സർക്കാർ ആരോപിച്ചിരുന്നത്. ഇതിനായി പോപ്പുലർ ഫ്രണ്ടിൽ നിന്ന് പണം കൈപ്പറ്റി എന്നാരോപിച്ചാണ് ഇ.ഡി. കേസെടുത്തത്. അറസ്റ്റിലാകുമ്പോൾ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായിരുന്നു.
Content Highlights: siddique kaapan gets bail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..