Sitaram Yechury
ചെന്നൈ: ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കേന്ദ്രത്തിൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തുന്നത് തടയണമെന്നും ഇതിനായി മതേതരകക്ഷികൾ ഒന്നിക്കണമെന്നും സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയസാഹചര്യമനുസരിച്ചാകും സഖ്യമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
പ്രതിപക്ഷസഖ്യത്തിന്റെ നേതൃത്വം കോൺഗ്രസിനാകുമോയെന്നത് പിന്നീട് തീരുമാനിക്കും. തമിഴ്‌നാട്ടിൽ മതേതരകക്ഷികൾ ഒരേമുന്നണിയിലാണ് മത്സരിക്കുന്നത്. എന്നാൽ, കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും നേതൃത്വംനൽകുന്ന മുന്നണികൾ തമ്മിൽ മത്സരിക്കും. അതേസമയം കർണാടകയിൽ കോൺഗ്രസിന് ഒറ്റയ്ക്ക് ബി.ജെ.പി.യെ നേരിടാൻ സാധിക്കും. ഇത്തരത്തിൽ സാഹചര്യമനുസരിച്ചാകും സഖ്യമെന്ന് യെച്ചൂരി വിശദീകരിച്ചു.
കർണാടകത്തിലെ കോൺഗ്രസ് വിജയത്തിന് ശേഷമുള്ള രാഷ്ട്രീയസാഹചര്യങ്ങൾ സ്റ്റാലിനുമായി യെച്ചൂരി ചർച്ചചെയ്തു. തമിഴ്‌നാട്ടിൽ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.എമ്മും ഒരേസഖ്യത്തിലാണ് മത്സരിച്ചത്. സി.പി.എമ്മിന്റെ മൂന്ന് ലോക്‌സഭാംഗങ്ങളിൽ രണ്ടുപേരും തമിഴ്‌നാട്ടിൽനിന്നാണ്. അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനാണ് ഇരുപാർട്ടികളും താത്പര്യപ്പെടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..