Amit Shah | Photo: Sabu Scaria
ന്യൂഡൽഹി: ഭീകരതയെ ഒറ്റയ്ക്കു തോൽപ്പിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും വർധിക്കുന്ന ഈ ഭീഷണിക്കെതിരേ അന്താരാഷ്ട്ര സമൂഹം തോളോടുതോൾ ചേർന്ന് പോരാടണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
77 രാജ്യങ്ങൾ പങ്കെടുത്ത ഭീകരതയ്ക്കെതിരേയുള്ള ആഗോള ഉച്ചകോടിയുടെ (നോ മണി ഫോർ ടെറർ) സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില രാജ്യങ്ങളും അവരുടെ ഏജൻസികളും ഭീകരതയെ രാജ്യത്തിന്റെ നയമാക്കി. യുവാക്കളെ മൗലികവാദികളാക്കുന്ന സംഘടനയ്ക്കെതിരേ ഇന്ത്യയെടുത്ത നടപടികൾ ഉദ്ധരിച്ച് എല്ലാ രാജ്യങ്ങളും അത്തരം സംഘടനകളെ തിരിച്ചറിഞ്ഞ് കർശന നടപടി സ്വീകരിക്കണമെന്ന് പോപ്പുലർ ഫ്രണ്ടിന്റെ പേരെടുത്തുപറയാതെ അദ്ദേഹം ആവശ്യപ്പെട്ടു.
ചില രാജ്യങ്ങൾ ഭീകരരെയും അവർക്ക് അഭയം നൽകുന്നവരെയും ആവർത്തിച്ചു പിന്തുണയ്ക്കുന്നതായി ചൈന-പാകിസ്താൻ ബന്ധത്തെ പരോക്ഷമായി വിമർശിച്ച് ഷാ കുറ്റപ്പെടുത്തി. ഭീകരതയ്ക്ക് അന്താരാഷ്ട്ര അതിർവരമ്പുകളില്ല. അതിനാൽ, എല്ലാ രാജ്യങ്ങളും ഈ വിപത്തിനെതിരേ രാഷ്ട്രീയത്തിനതീതമായി ഉയരണം. ഭീകരതയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ആഗോളതലത്തിൽ സ്ഥിരം സംവിധാനം സ്ഥാപിക്കാനുള്ള സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം എല്ലാ ഇന്റലിജൻസ്-അന്വേഷണ ഏജൻസികൾക്കിടയിലും ഏകോപനം, സഹകരണം, കൂട്ടുപ്രവർത്തനം എന്നിവ വേണമെന്ന് ആവശ്യപ്പെട്ടു.
Content Highlights: society should fight against terrorism unitedly says amith shah
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..