തിരുവനന്തപുരം: 6000 കോടിരൂപ ലക്ഷ്യമിട്ടുള്ള സഹകരണനിക്ഷേപയജ്ഞം തിങ്കളാഴ്ച ആരംഭിക്കും. ‘സഹകരണനിക്ഷേപം നാടിന്റെ തുടർവികസനത്തിനായി’ എന്നതാണ് മുദ്രാവാക്യം. കേരള ബാങ്ക് 1025 കോടിയും സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കും മലപ്പുറം ജില്ലാ സഹകരണബാങ്കും ഉൾപ്പെടെയുള്ള മറ്റ് ബാങ്കുകൾ 4975 കോടിയും വിവിധ നിക്ഷേപങ്ങളിലൂടെ സമാഹരിക്കും.
നിക്ഷേപത്തിന്റെ 30 ശതമാനംവരെ കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കും. പ്രാഥമിക സഹകരണസംഘങ്ങൾ, കാർഷിക വായ്പാ സഹകരണസംഘങ്ങൾ, പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയ്‌സ് സഹകരണസംഘങ്ങൾ, അംഗങ്ങളിൽനിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങൾ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണയജ്ഞം നടക്കുന്നത്. മാർച്ച് 31-ന് സമാപിക്കും. സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പ്രത്യേക നിക്ഷേപ പദ്ധതികൾ പ്രാദേശികതലത്തിൽ സഹകരണ സംഘങ്ങൾ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണഭവൻ ഓഡിറ്റോറിയത്തിൽ 21-ന് നാലിന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.
സഹകാരികൾക്ക് ആശ്വാസ നിധി
അശരണരായ സഹകാരികൾക്ക് ചികിത്സയ്ക്കും രോഗശുശ്രൂഷയ്ക്കുമായി പരമാവധി 50,000 രൂപ സഹായധനം നൽകുന്ന പദ്ധതി ആരംഭിക്കുമെന്ന് വി.എൻ. വാസവൻ അറിയിച്ചു. മൂന്നുലക്ഷംരൂപയിൽ താഴെ വാർഷിക വരുമാനമുള്ളവർക്ക് ആനുകൂല്യം ലഭിക്കും. അർഹതപ്പെട്ട സഹകാരി മരണപ്പെട്ടാൽ ഇവരുടെ ആശ്രിതർക്ക് 25,000 രൂപ സഹായധനമായി നൽകും. അപേക്ഷ സ്ഥിരമായി താമസിക്കുന്ന പരിധിയിലുള്ള അസിസ്റ്റന്റ് രജിസ്ട്രാർക്കോ സർക്കിൾ യൂണിയൻ സെക്രട്ടറിക്കോ നൽകാം. 15 ദിവസത്തിനകം പരിശോധന നടത്തി ജോയന്റ് രജിസ്ട്രാർ മുഖാന്തരം സഹകരണസംഘം രജിസ്ട്രാർക്ക് നൽകണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..