തിരുവനന്തപുരം: കോവിഡിനെത്തുടർന്ന് വർക്ക് ഫ്രം ഹോം വന്നതോടെ ജോലിയുടെ നിർവചനംതന്നെ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിൽ വലിയ പങ്കുവഹിക്കാനുണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നു മുന്നറിയിപ്പ് നൽകി. വൈറ്റ് കോളർ ബെഗ്ഗേഴ്‌സിനോട് ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നു ചടങ്ങിൽ അധ്യക്ഷനായ മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. ഫയലുകൾ ചോദ്യമെഴുതി താഴേക്ക് വിടുന്നതും മാറ്റിവെക്കുന്നതും അനുവദിക്കില്ല. ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് തീരുമാനമെടുക്കണം അദ്ദേഹം പറഞ്ഞു.
പ്രവർത്തനമികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ മുഖ്യമന്ത്രിയും തദ്ദേശവകുപ്പ് മന്ത്രിയും വിതരണംചെയ്തു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണി രാജു, തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ.എം. ഉഷ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, ചേംബർ ഓഫ് മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..