ചെറുകുന്ന്: കൊല്ലൂർ മൂകാംബികക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലിടിച്ച് രണ്ടുപേർ മരിച്ചു. കണ്ണൂർ തെക്കിബസാർ പുലരി ഹോട്ടൽ ഉടമ അഴീക്കോട് പൂതപ്പാറയിലെ ഓംനിവാസിൽ ബിജിലിന്റെ ഭാര്യ പൂർണിമ (30), കണ്ണൂർ ജെ.എസ്. പോള്‍ കോർണറിലെ ഹോട്ടൽ പ്രേമ കഫെ ഉടമ അലവിൽ കക്കരിക്കൻ ഹൗസിൽ കൃഷ്ണഗോപുരത്തിൽ ഒ.കെ.പ്രജിൽ (34) എന്നിവരാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റു.
ശനിയാഴ്ച പുലർച്ചെ 2.30ഓടെ പിലാത്തറ-പാപ്പിനിശ്ശേരി റോഡിൽ കെ.കണ്ണപുരം പാലത്തിന് സമീപമാണ് അപകടം. നിർത്തിയിട്ട ലോറിയുടെ വശത്താണ് കാറിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നു. ബിജിലാണ് കാർ ഓടിച്ചിരുന്നത്. ബിജിലിന്റെ മക്കളായ അനോഖി, അയാൻ, പ്രജിലിന്റെ ഭാര്യ നീതു, മകൾ ആഷ്‌വി എന്നിവരും കാറിലുണ്ടായിരുന്നു. ബിജിലിനെയും നീതുവിനെയും നിസ്സാരപരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ആഷ്‌വി, അനോഖി, അയാൻ എന്നിവരെ ചെറുകുന്നിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ചികിത്സയ്ക്കുശേഷം ശനിയാഴ്ച ഉച്ചയോടെ വിട്ടയച്ചു.
അപകടവിവരം അറിഞ്ഞയുടനെ കണ്ണപുരം പ്രിൻസിപ്പൽ എസ്.ഐ. വി.ആർ.വിനീഷും ഡ്രൈവർ ശരത്തും സംഭവസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തി. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയുമെത്തി. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും കണ്ണപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പരേതനായ ഒറ്റപ്പുരയിൽ കൃഷ്ണന്റെയും സുഷമവല്ലിയുടെയും മകനാണ് പ്രജിൽ. സഹോദരൻ: സൂരജ് (ഡൽഹി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30-ന് പയ്യാമ്പലത്ത്.
അഴീക്കോട് മൈലാടത്തടത്തെ പട്ടുവക്കാരൻ ലക്ഷ്മണന്റെയും ചെറുവാട്ടിൽ ഷീലയുടെയും മകളാണ് പൂർണിമ. സഹോദരങ്ങൾ: പ്രവീഷ്, ബിമൽ.
പൂർണിമയുടെ മൃതദേഹം പുതിയാപ്പറമ്പിലെ ഭർതൃവീട്ടിലും ശേഷം വെള്ളുവപ്പാറയിലെ സ്വന്തം വീട്ടിലും പൊതുദർശനത്തിനുവെച്ചശേഷം അഴീക്കോട് കുഴക്കീൽ സമുദായ ശ്മശാനത്തിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ സംസ്കരിച്ചു. സഞ്ചയനം തിങ്കളാഴ്ച.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..