റാന്നി: പന്പാവാലി അരയാഞ്ഞിലിമണ്ണിലെ ജനവാസമേഖലയിൽ പുലിയിറങ്ങി. വീട്ടുമുറ്റത്തുനിന്ന് നായയെ കൊണ്ടുപോയി. പുലിയുടെ കാല്പാദങ്ങൾ പതിഞ്ഞത് കണ്ടെത്തിയെന്ന് വനപാലകർ പറഞ്ഞു. കുറച്ചുദിവസങ്ങളിലായി വനാതിർത്തിയിലെ 21 കുടുംബങ്ങൾ ഭീതിയിലാണ്. കഴിഞ്ഞദിവസം ടാപ്പിങ് തൊഴിലാളി റബ്ബർത്തോട്ടത്തിൽ പുലിയെ കണ്ടിരുന്നു.
അരയാഞ്ഞിലിമൺ ചൊവ്വാലി മരുതിമൂട്ടിൽ വൈശാഖ് കുളത്തുങ്കലിന്റെ നായയെ ആണ് പുലി കൊണ്ടുപോയത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് തുടലിലിട്ടിരുന്നതാണ്. കുറച്ചുദിവസംമുമ്പ് അയൽവാസി തലപ്പറയിൽ സൈജുവിന്റെ ആടിനെയും വളർത്തുനായയെയും കൊണ്ടുപോയിരുന്നു.
റാന്നി വനമേഖലയിലെ കണമല വനാതിർത്തിയിലാണ് സംഭവം.
രാത്രി 10.30-ന് താനും ഭാര്യ സുനജയും നായയ്ക്ക് വെള്ളം കൊടുത്തെന്ന് വൈശാഖ് പറഞ്ഞു. വീട്ടിനുള്ളിൽകടന്ന് അല്പസമയത്തിനുശേഷം കോഴികൾ ശബ്ദിക്കുന്നതുകേട്ട് ചെന്നുനോക്കിയപ്പോഴാണ് നായയെ കൊണ്ടുപോയതറിയുന്നത്.
അയൽവാസികളെ വിളിച്ചുകൂട്ടി പടക്കംപൊട്ടിച്ചു. ഞായറാഴ്ച രാവിലെ കണമല ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വനപാലകരെത്തി. നായയെ കെട്ടിയതിന് സമീപത്താണ് പുലിയുടെ കാല്പാട് കണ്ടെത്തിയത്. തിങ്കളാഴ്ച ഈ ഭാഗത്ത് നിരീക്ഷണ ക്യാമറയും കെണിക്കൂടും സ്ഥാപിക്കുമെന്ന് കണമല ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം.ഷാജിമോൻ പറഞ്ഞു.
അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ., പെരുനാട് ഗ്രാമപ്പഞ്ചായത്തംഗം സുകുമാരൻ എന്നിവർ സ്ഥലത്തെത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ റാന്നി ഡി.എഫ്.ഒ.യോട് നിർദേശിച്ചതായി എം.എൽ.എ. പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..