കോതമംഗലം: കവളങ്ങാടിന് സമീപം കൊട്ടാരംമുടി (പീച്ചാട്ടുമല) കയറാൻ പോയ മൂന്ന് യുവാക്കളിൽ ഒരാൾ മരിച്ചു. നേര്യമംഗലം ചെമ്പൻകുഴി മീമ്പാട്ട് റെന്നിയുടെ മകൻ ജെറിൻ (20) ആണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.
ജെറിനും സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖിൽ, ചെമ്പൻകുഴി സ്വദേശി അഭി ബിജു എന്നിവരും ശനിയാഴ്ച രാത്രി 9.30-ഓടെയാണ് മലകയറാൻ പുറപ്പെട്ടത്. 700 അടിയോളം ഉയരമുള്ള മലമുകളിൽ പന്ത്രണ്ടോടെ ഇവരെത്തി.
ഞായറാഴ്ച പുലർച്ചെ മൂന്നോടെ ജെറിൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചോൾ, കൂടെയുള്ളവർ ചുമന്ന് താഴെ എത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന്, പോലീസിൽ വിവരം അറിയിച്ചു. പതിനഞ്ച് മിനിറ്റിനുള്ളിൽ ഊന്നുകൽ പോലീസ് സ്ഥലത്തെത്തി വാഹനത്തിൽ ജെറിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്നവരെ ഊന്നുകൽ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. രാത്രി ഇവർ മലകയറാൻ പോയതിനു പിന്നിലെ കാരണം അവ്യക്തമാണ്.
നേര്യമംഗലത്ത് പെട്രോൾ പമ്പ് ജീവനക്കാരനാണ് ജെറിൻ. ഹൃദയവാൽവിന് ജന്മനായുള്ള തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പോലീസ് സൂചിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു. മാതാവ്: ജയ. സഹോദരി: ജെനീറ്റ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..