ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: ധനവകുപ്പിന്റെ ബിൽ നിയമസഭയിലവതരിപ്പിക്കാൻ ഗവർണർ ഇനിയും അംഗീകാരം നൽകിയില്ല. ധനമന്ത്രി കെ.എൻ. ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ചതിനുപിന്നാലെയാണ് അദ്ദേഹം അവതരിപ്പിക്കേണ്ട ബില്ലിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതി വൈകുന്നത്. തിങ്കളാഴ്ച നിയമസഭാസമ്മേളനം തുടങ്ങും. ഈ ബിൽ അവതരിപ്പിക്കാനുള്ള തീയതി തിങ്കളാഴ്ച കാര്യോപദേശകസമിതി തീരുമാനിക്കാനിരിക്കുകയാണ്.
വിദേശമദ്യത്തിന് നാലുശതമാനം നികുതി കൂട്ടാനുള്ള പൊതുവിൽപ്പന നിയമഭേദഗതിബില്ലാണ് ഗവർണറുടെ അനുമതി കാക്കുന്നത്. നികുതിസംബന്ധമായ ബില്ലായതിനാൽ അവതരിപ്പിക്കുംമുമ്പ് ഗവർണറുടെ അനുമതിവേണം. ശനിയാഴ്ചയാണ് ബിൽ ഗവർണർക്ക് അയച്ചത്. ഇതോടൊപ്പം അയച്ച ഹൈക്കോടതിയിലെ വിരമിക്കൽപ്രായം ഏകീകരിക്കുന്നതുസംബന്ധിച്ച ബില്ലിന് ഗവർണർ അനുമതി നൽകി.
ബിൽസംബന്ധിച്ച് ഗവർണർ അഭിപ്രായപ്രകടനമൊന്നും നടത്തിയിട്ടില്ല. ഗവർണർ വൈകാതെ അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നികുതികൂട്ടുന്നത് ഡിസ്റ്റിലറികളെ സഹായിക്കാനാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..