File Photo: Mathrubhumi Library
കൊച്ചി: ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സമിതി രൂപവത്‌കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന കൺവീനറായ സമിതിയാണ് രൂപവത്‌കരിച്ചത്.
ഇപ്പോഴുണ്ടായ ആരോഗ്യപ്രശ്നങ്ങൾ, അതിൽ ദീർഘകാലത്തേക്ക് നിലനിൽക്കുന്നവ, ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ, അവ സൃഷ്ടിക്കുന്ന ഘടകങ്ങൾ, വെള്ളത്തിലോ മണ്ണിലോ മനുഷ്യ ശരീരത്തിലോ ഭക്ഷ്യ ശൃംഖലയിലോ ഉണ്ടോയെന്നും ഉണ്ടാകാനിടയുണ്ടോയെന്നും സമിതി പരിശോധിക്കും. ടേംസ് ഓഫ് റഫറൻസ് പ്രകാരമുള്ള സമഗ്രമായ റിപ്പോർട്ട് രണ്ട് മാസത്തിനകം വിദഗ്ധ സമിതി സർക്കാരിന് സമർപ്പിക്കാൻ നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ സർവകലാശാല പ്രോ-വി.സി. ഡോ. സി.പി. വിജയൻ, സി.എസ്.ഐ.ആർ., എൻഐഐഎസ്ടി സീനിയർ സയന്റിസ്റ്റ് ഡോ. പ്രതീഷ്, മഞ്ചേരി മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. ടി.എസ്. അനീഷ്, തൃശ്ശൂർ മെഡിക്കൽ കോളേജ് പൾമണറി മെഡിസിൻ വിഭാഗം അസോ. പ്രൊഫസർ ഡോ. സഞ്ജീവ് നായർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എൻഡോ ക്രൈനോളജി വിഭാഗം പ്രൊഫസർ ഡോ. പി.കെ. ജബ്ബാർ, കൊച്ചി അമൃത ഹോസ്പിറ്റൽ പീഡിയാട്രിക് പ്രൊഫസർ (റിട്ട) ഡോ. സി. ജയകുമാർ, ചെന്നൈ സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് റീജണൽ ഡയറക്ടർ ഡോ. എച്ച്.ഡി. വരലക്ഷ്മി, എസ്.എച്ച്.എസ്.ആർ.സി. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. ജിതേഷ് എന്നിവരാണ് അംഗങ്ങൾ.
Content Highlights: bramhmapuram fire: expert panel to set up to study health impact
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..