C Divakaran | Photo: Mathrubhumi
തിരുവനന്തപുരം: സോളാർ കേസിൽ രാഷ്ട്രീയ ഒത്തുതീർപ്പും ഗൂഢാലോചനയും നടന്നുവെന്ന മുതിർന്ന സി.പി.ഐ. നേതാവ് സി. ദിവാകരന്റെ വെളിപ്പെടുത്തൽ കൂടുതൽ മുറുകുന്നു. ഇതിൽ കേസെടുക്കണമെന്നു കാണിച്ച് യൂത്ത് കോൺഗ്രസ് ഡി.ജി.പി.ക്ക് പരാതിനൽകി.
വെളിപ്പെടുത്തലിലെ വിവരങ്ങൾ അടിസ്ഥാനമാക്കി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ആവശ്യപ്പെടുകയും ചെയ്തു.
ദിവാകരനൊപ്പം സി.പി.ഐ. ഇല്ല. അദ്ദേഹമുണ്ടാക്കിയ വിവാദങ്ങൾ അദ്ദേഹത്തിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന നിലപാടാണ് സി.പി.ഐ. സ്വീകരിക്കുന്നത്. സ്വന്തം പ്രസ്താവനയുടെ അപകടം ദിവാകരനും തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ നേരത്തേ പറഞ്ഞ കാര്യങ്ങളിൽ മലക്കംമറിഞ്ഞ് അദ്ദേഹം വിശദീകരണം നൽകി.
കമ്മിഷനും ജുഡീഷ്യൽ അന്വേഷണത്തിൽ വരണം
സോളാർ കേസുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളിലും വീണ്ടും ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടത്. നേരത്തേ അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ പ്രവർത്തനങ്ങളും അന്വേഷിക്കണം.
സത്യം കണ്ടെത്താൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മിഷൻ അത് ചെയ്തില്ലെന്നാണ് ദിവാകരന്റെ പ്രസ്താവനയിൽനിന്ന് മനസ്സിലാകുന്നത്. കേരളത്തിൽ മറ്റൊരു മുഖ്യമന്ത്രിക്കും കുടുംബത്തിനും ഇത്തരം ഒരവസ്ഥ വരരുതെന്നതിനാലാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
പോലീസ് അന്വേഷണത്തിനായി പരാതി
ദിവാകരന്റെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ്. അനുതാജ് ഡി.ജി.പി.ക്ക് നൽകിയ പരാതിയിൽ പറയുന്നത്. ദിവാകരന്റെ ആത്മകഥയിലെ പരാമർശങ്ങൾ അത്യന്തം ഗുരുതരമാണ്. അതിനാൽ സോളാർ വിവാദങ്ങളുടെ പിന്നിൽനടന്ന ഗൂഢാലോചന കണ്ടുപിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പറഞ്ഞത് മയപ്പെടുത്തി ദിവാകരൻ
സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിഷനെക്കുറിച്ചുള്ള പരാമർശങ്ങളിൽ വിശദീകരണവുമായി സി. ദിവാകരൻ രംഗത്തെത്തി. കമ്മിഷൻ അഞ്ചുകോടി കൈപ്പറ്റിയത് ഫീസ് എന്നനിലയിലാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
കോടികൾ വാങ്ങിയാണ് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത് എന്നരീതിയിലുള്ള വ്യാഖ്യാനത്തിന് തന്റെ പരാമർശം ഇടയായ സാഹചര്യത്തിലാണ് അദ്ദേഹം വിശദീകരണം നൽകിയത്.
Content Highlights: C Divakaran solar commission Oommen Chandi


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..