ചക്കക്കൊമ്പൻ ആനയിറങ്കൽ അണക്കെട്ടിലൂടെ നീന്തിവരുന്നു | ഫോട്ടോ: ശ്രീജിത്ത് പി.രാജ്
ചിന്നക്കനാൽ (ഇടുക്കി): അരിക്കൊമ്പനെ തളയ്ക്കാനെത്തിച്ച കുങ്കിയാന വിക്രത്തിന്റെ ചൂരുപിടിച്ച് ആനയിറങ്കൽ അണക്കെട്ട് നീന്തിക്കടന്ന് ചക്കക്കൊമ്പനെത്തി.
കുങ്കിയാനയെ സിമന്റുപാലത്തിന് സമീപത്തെ ഏലത്തോട്ടത്തിലാണ് തളച്ചിരിക്കുന്നത്. ഇതിന്റെ 500 മീറ്റർ അടുത്തുവരെ ചക്കക്കൊമ്പൻ എത്തി. വിവരമറിഞ്ഞതോടെ, വിക്രത്തിന്റെ പാപ്പാന്മാരായ മണിയും കുമാറും അവിടേക്കെത്തി. ഇവരും വനംവകുപ്പ് വാച്ചർമാരും അർ.ആർ.ടി. അംഗങ്ങളും ചേർന്ന് ഒച്ചവെച്ച് ചക്കക്കൊമ്പനെ തുരത്തി. എങ്കിലും ചക്കക്കൊമ്പൻ ഈ പ്രദേശം വിട്ടുപോയിട്ടില്ല.
ചൊവ്വാഴ്ച രാവിലെ 8.30-ഓടെയാണ് ചക്കക്കൊമ്പനെ ആനയിറങ്കൽ അണക്കെട്ടിന്റെ മറുകരയിൽ കണ്ടത്. തുടർന്ന് വനംവകുപ്പ് വാച്ചർമാർ നിരീക്ഷണം തുടങ്ങി. കാട്ടാന, വെള്ളം കുടിച്ച് മടങ്ങുമെന്നാണ് കരുതിയത്. എന്നാൽ, നിമിഷനേരംകൊണ്ട് നീന്തി മറുകരയിൽ ചെല്ലുകയായിരുന്നു.
ചക്കക്കൊമ്പൻ ഇപ്പോൾ തേൻപാറയ്ക്ക് സമീപമുള്ള ചോലയിലുണ്ട്. വനംവകുപ്പ് വാച്ചർമാർ നിരീക്ഷണം തുടരുന്നു.
ചക്കക്കൊമ്പൻ ഇവിടെ തുടർന്നാൽ അത് അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് വെല്ലുവിളിയാകും.
അതേസമയം, അരിക്കൊമ്പൻ ഒരു പിടിക്കും രണ്ട് കുട്ടിയാനയ്ക്കുമൊപ്പം പെരിയകനാൽ ടോപ്പിലുണ്ട്. ചക്കക്കൊമ്പൻറെ സാന്നിധ്യമുള്ളതിനാൽ, പിടിയാനയ്ക്കും കുട്ടിയാനകൾക്കുമൊപ്പം അരിക്കൊമ്പൻ സിമന്റുപാലം മേഖലയിലേക്ക് എത്താൻ സാധ്യതയില്ലെന്നാണ് വിലയിരുത്തുന്നത്.
ഈ സാഹചര്യം തുടർന്നാൽ വനംവകുപ്പിന് മറ്റുപദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടിവരും. മൊട്ടവാലൻ എന്ന കാട്ടാനയും ബി.എൽ.റാവ് മേഖലയിലുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. ഇതിനെയും വാച്ചർമാർ നിരീക്ഷിക്കുന്നുണ്ട്.
Content Highlights: chakkakomban elephant arrived while waiting for arikomban elephant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..