പിണറായി വിജയൻ | Photo: Mathrubhumi
തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥസംഘവും വീണ്ടും വിദേശത്തേക്ക് പോയേക്കും. ജൂണിൽ അമേരിക്കയിലും സെപ്റ്റംബറിൽ സൗദി അറേബ്യയിലുമാണ് മേഖലാ സമ്മേളനങ്ങൾ.
കൂടുതൽ മലയാളികളുള്ള രാജ്യങ്ങളെന്ന നിലയിലാണ് ഈ രാജ്യങ്ങൾ തിരഞ്ഞെടുത്തത്. മേഖലാസമ്മേളന നടത്തിപ്പിന് ചീഫ് സെക്രട്ടറി ചെയർമാനായി ഇരുരാജ്യങ്ങളിലും ഉപസമിതി രൂപവത്കരിച്ച് പ്രവാസികാര്യവകുപ്പ് ഉത്തരവിറക്കി.
കഴിഞ്ഞവർഷം ലോക കേരളസഭയുടെ യൂറോപ്പ്-യു.കെ. മേഖലാ സമ്മേളനം ലണ്ടനിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങൾക്കൊപ്പം പോയത് വിവാദമായിരുന്നു.
2020-ലും ‘22-ലും നിയമസഭാമന്ദിരത്തിൽ നടത്തിയ ലോക കേരളസഭയിൽനിന്ന് പ്രതിപക്ഷം വിട്ടുനിന്നിരുന്നു. ഇക്കുറിയും മേഖലാ സമ്മേളനത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിനെതിരേ പ്രതിപക്ഷം പ്രതിഷേധമറിയിച്ചിട്ടുണ്ട്.
സർക്കാർ ജനങ്ങളെനോക്കി കൊഞ്ഞനംകുത്തുകയാണെന്നും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എന്തുംചെയ്യാമെന്ന ധിക്കാരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അമേരിക്കയിലെ മേഖലാ സമ്മേളനത്തിന് ആറംഗ ഉപസമിതിയാണ് രൂപവത്കരിച്ചത്. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ് കൺവീനർ. നോർക്ക റൂട്ട്സ് റെസിഡന്റ് വൈസ് ചെയർമാൻ, ലോകകേരള സഭ ഡയറക്ടർ, നോർക്ക് റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്സ് ഡയറക്ടർ എന്നിവരാണ് സമിതിയിലുള്ളത്.
സൗദി അറേബ്യയിലെ സമ്മേളനത്തിന് രൂപവത്കരിച്ച ഏഴംഗ ഉപസമിതിയുടെയുടെ കൺവീനർ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയാണ്. നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ, എം.എ. യൂസഫലി, ഡയറക്ടർ രവി പിള്ള എന്നിവരാണ് ഉദ്യോഗസ്ഥരെ കൂടാതെയുള്ള ഉപസമിതി അംഗങ്ങൾ.
വികസനത്തിന് പ്രവാസികളുടെ നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ വിഷയങ്ങൾ ചർച്ചചെയ്യാനും ജനപ്രതിനിധികൾക്കൊപ്പമുള്ള പൊതുവേദിയായാണ് ലോക കേരളസഭ രൂപവത്കരിച്ചതെന്ന് സർക്കാർ വ്യക്തമാക്കി.
Content Highlights: chief minister and other ministers to attend loka kerala sabha regional conferences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..