പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള സാമ്പത്തികത്തട്ടിപ്പ് തടയാൻ വിജിലൻസ് മാർഗനിർദേശങ്ങൾക്ക് രൂപംനൽകുന്നു. അപേക്ഷ സർക്കാരിൽ എത്തുംമുമ്പുതന്നെ അപേക്ഷകരുടെ അർഹത ബോധ്യപ്പെടുംവിധം മാർഗനിർദേശങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.
ഓരോ അപേക്ഷയെപ്പറ്റിയും വ്യക്തിഗതമായ പരിശോധന ഏർപ്പെടുത്തണം. വില്ലേജ് ഓഫീസിൽനിന്നുതന്നെ ഇത് ചെയ്യണം. പരിശോധനകളുടെ മേൽനോട്ടത്തിനും നടത്തിപ്പിനും കളക്ടറേറ്റുകളിൽ സ്ഥിരം സംവിധാനം ഉണ്ടാകണം. ആറുമാസംകൂടുമ്പോൾ ഓഡിറ്റിങ്ങും ഏർപ്പെടുത്തണം. റവന്യൂവകുപ്പിനായിരിക്കും ഇതിന്റെ ചുമതല.
നിലവിൽ അപേക്ഷകളുടെ ബാഹുല്യം കാരണം അപേക്ഷകനെ നേരിൽക്കണ്ടുള്ള പരിശോധന കുറവാണ്. പ്രാദേശിക രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും പറയുന്നതിന്റെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യുകയാണ് പതിവ്.
അസുഖം സംബന്ധിച്ച കാര്യങ്ങൾക്ക് ഡോക്ടർമാരുടെ ശുപാർശ ഉത്തരവാദിത്വമുള്ള തലത്തിലാക്കും. പല ജില്ലകളിൽനിന്നായി സഹായംതേടുന്നത് തടയാനും നടപടിയുണ്ടാകും.
നിബന്ധനകളുടെ നൂലാമാലകളിൽപ്പെട്ട് അർഹർക്ക് സമയത്തിന് സഹായം ലഭിക്കാത്ത സ്ഥിതിയുണ്ടാകരുതെന്ന കാര്യവും കണക്കിലെടുക്കും. വ്യവസ്ഥകൾ കർക്കശമാക്കിയാൽ ഉദ്യോഗസ്ഥർ ചുവപ്പുനാട മുറുക്കി സഹായം നിഷേധിക്കുന്ന സാഹചര്യമുണ്ടാകാം. ഇത് കണക്കിലെടുത്താണ് അപേക്ഷകനെ നേരിൽക്കണ്ടുള്ള ഫീൽഡ് പരിശോധന അർഹതയുടെ അടിസ്ഥാനത്തിലാക്കാൻ ഉദ്ദേശിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇതുസംബന്ധിച്ച വിശദറിപ്പോർട്ട് സമർപ്പിക്കും. നിലവിൽ നടന്ന തട്ടിപ്പിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരേയുള്ള നടപടികളും വിജിലൻസ് ശുപാർശ ചെയ്യും.
Content Highlights: cmdrf: Protocol to prevent financial fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..