.jpg?$p=8b06b13&f=16x10&w=856&q=0.8)
മാളവിക മേനോൻ
തൃശ്ശൂർ: ഫെല്ലോഷിപ്പോടുകൂടിയുള്ള ഗവേഷണത്തിനും ജോലിക്കുമായി ജർമനിയിലേക്ക് പോയ യുവതിയെ ഖത്തർ എയർവേസ് പാതിവഴിയിൽ തിരിച്ചയച്ചു. പാലക്കാട് പുത്തൂരിലെ ജയദീപ് അപ്പാർട്ട്മെന്റിൽ താമസിക്കുന്ന മാളവിക മേനോനാണ് (25) ഇൗ ദുരനുഭവം. കോവാക്സിനാണ് മാളവിക കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ചതെന്നും ഇത് ജർമനി അനുവദിക്കുന്നില്ലെന്നുമുള്ള കാരണം കാണിച്ചാണ് ദോഹയിൽനിന്ന് തിരിച്ചയച്ചത്.
അവശ്യസന്ദർഭങ്ങളിലും സർക്കാർ അനുവദിക്കുന്നവർക്കും കോ വാക്സിൻ അനുവദനീയമാണെന്ന് കാണിച്ചുള്ള ജർമനിയുടെ സർട്ടിഫിക്കറ്റ് മാളവിക ഹാജരാക്കിയെങ്കിലും കാര്യമുണ്ടായില്ല. കോ വാക്സിൻ സ്വീകരിച്ച മാളവികയ്ക്ക് രാജ്യത്തേക്ക് പ്രവേശനം നൽകിക്കൊണ്ട് എംബസി നൽകിയ സർട്ടിഫിക്കറ്റുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിട്ടിയ എമിഗ്രേഷൻ സർട്ടിഫിക്കറ്റ്, സർവകലാശാലയുടെ ഒാഫർ ലെറ്റർ, പോസ്റ്റിങ് ലെറ്റർ, ഗവേഷണ ൈഗഡിന്റെ സപ്പോർട്ടിങ് ലെറ്റർ എന്നിവയെല്ലാമുണ്ടായിട്ടും പരിഗണിക്കാൻ ഖത്തർ എയർവേസ് തയ്യാറായില്ലെന്ന് മാളവിക പറഞ്ഞു.
അടുത്ത വിമാനത്തിൽ മടക്കി അയയ്ക്കുകയായിരുന്നു. മേയ് പത്തിന് നെടുമ്പാശ്ശേരിയിൽനിന്ന് ഖത്തർ എയർവേസ് വഴി ജർമനിയിലേക്ക് പുറപ്പെട്ട മാളവികയെ 11-ന് നെടുന്പാശ്ശേരിയിൽ കൊണ്ടിറക്കിവിട്ടു. ലഗേജുകൾ ജർമനിയിലെത്തി. കടുത്ത മാനസികസംഘർഷമാണ് ദോഹ വിമാനത്താവളത്തിൽ അനുഭവിക്കേണ്ടിവന്നതെന്ന് മാളവിക പറഞ്ഞു.
പഞ്ചാബ് സെൻട്രൽ സർവകലാശാലയിൽനിന്ന് ജനറ്റിക് ബയോളജിയിൽ ബിരുദാനന്തരബിരുദം നേടിയ മാളവികയ്ക്ക് ബെർലിനിലെ ഫ്രീയി സർവകലാശാലയിലാണ് ഗവേഷണത്തിനും ഫാക്കൽറ്റിയായും പ്രവേശനം കിട്ടിയത്. ഗവേഷണം ഉടൻ ആരംഭിക്കണം. അല്ലെങ്കിൽ അവസരം നഷ്ടമാകും. അവിടെ താമസത്തിന് വീടും തയ്യാറാക്കിയതാണ്. ആ ഇനത്തിലും നല്ല പണം ചെലവായി. നൽകിയ യാത്രക്കൂലിയും നഷ്ടപ്പെട്ടു.
എത്രയും വേഗം ജർമനിയിലെത്തണം. അതിനായി നടപടി സ്വീകരിച്ചുവരുന്നു. എയർ ഫ്രാൻസ് വഴി പോകാനാണ് ശ്രമിക്കുന്നത്. മാളവികയെ പ്രവേശിപ്പിക്കാമെന്നു കാണിച്ച് ബെർലിനിലെ ഫ്രീയി സർവകലാശാല ജർമൻ എംബസിക്ക് മെയിൽ അയച്ചിട്ടുണ്ട്. ഇതുപ്രകാരം എംബസി എയർ ഫ്രാൻസിന് വിവരം കൈമാറുന്നതോടെ യാത്ര പോകാമെന്ന പ്രതീക്ഷയിലാണ് മാളവിക. ഹരി മേനോന്റെയും ചാന്ദ്നി മേനോന്റെയും മകളാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..