മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)
- ഒരുതുക വേണമെന്നു പറയാൻ മടിയില്ലാത്ത ഉദ്യോഗസ്ഥരുണ്ട്
- അത്തരക്കാർക്ക് വീട്ടിൽനിന്നു ഭക്ഷണം കഴിക്കാനാവില്ല
കോവളം: വ്യവസായസംരംഭകരോട് ശത്രുതാമനോഭാവം പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ നിക്ഷേപപദ്ധതികളുമായി വരുന്നവരോട്, ഒരുതുക കണക്കാക്കി അത് വേണമെന്നു പറയാൻ മടിയില്ലാത്ത ചില ഉദ്യോഗസ്ഥരുണ്ട്. അത്തരക്കാർക്ക് വീട്ടിൽനിന്നു ഭക്ഷണം കഴിക്കാനാവില്ല. കാരണം അതിനാണല്ലോ ജയിൽ. അവർ അങ്ങോട്ടുപോയി സർക്കാർഭക്ഷണം കഴിക്കേണ്ടിവരും -മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്രഖ്യാപനവും തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കുകയാണ്. വ്യവസായികൾ നാടിനു വലിയതോതിൽ സേവനം ചെയ്യുന്നവരാണ്. അവരെ സമീപിക്കേണ്ടതും ആ രീതിയിലാകണം. ഉദ്യോഗസ്ഥരിൽ ചിലർക്ക് വല്ലാത്ത അതിമോഹമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായസംരംഭങ്ങൾ ഇടത്തരമോ, ചെറുകിടമോ, വൻകിടമോ, ആയിക്കോട്ടെ അവർ തൊഴിൽ നൽകി നാടിനെ സേവിക്കുന്നവരാണ്. അത്തരക്കാരോട് ചിലർക്കുള്ള ശത്രുതാമനോഭാവം അതീവ നിർഭാഗ്യകരമാണ്. ജനങ്ങളാണ് യജമാനന്മാർ എന്ന മനോഭാവത്തോടെ പ്രവർത്തിക്കണം. സർക്കാർസേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോധ്യം എല്ലാവരുടെയും മനസ്സിലുണ്ടാകണം. പൗരാവകാശരേഖ പ്രസിദ്ധീകരിക്കണം. ഇതു നടപ്പാക്കുന്നതു സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഗ്രാമസഭകളിൽ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: CM Pinarayi Vijayan, currupt officers, Jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..