ദിലീപ്, സുപ്രീം കോടതി | File Photo: PTI
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ വിചാരണക്കോടതി 28-ന് വിധി പറയും. അന്തിമവാദം ശനിയാഴ്ച പൂർത്തിയായി. കേസിൽ പ്രതിയായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ശരത്, ഡോ. ഹൈദരാലി തുടങ്ങിയവരുടെ ശബ്ദസാംപിളുകൾ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. അനൂപിന്റെയും സുരാജിന്റെയും രണ്ട് ഫോണുകൾ ഹാജരാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ശനിയാഴ്ച ഹർജി പരിഗണിക്കവേ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദസന്ദേശങ്ങൾ റെക്കോഡ് ചെയ്ത തീയതി കണ്ടെത്തണമെന്ന് കോടതി നിർദേശിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നതെന്നത് കണക്കിലെടുക്കണം. ഈ ശബ്ദസന്ദേശങ്ങൾ റെക്കോഡ് ചെയ്ത തീയതി പ്രധാനമാണ്.
ശബ്ദസന്ദേശങ്ങൾ ലാപ്‌ടോപ്പിൽ നിന്ന് പെൻഡ്രൈവിലേക്ക് മാറ്റിയെന്നാണ് പറയുന്നത്. ഈ ലാപ്‌ടോപ്പ് കണ്ടെത്താനായോ എന്നും ചോദ്യമുന്നയിച്ചു. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ പറഞ്ഞു. പെൻഡ്രൈവിലെ ശബ്ദസന്ദേശങ്ങളിൽ കൃത്രിമത്വമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ബാലചന്ദ്രകുമാർ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം കേൾക്കാൻ കഴിയുന്ന തരത്തിലാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ശബ്ദം കേൾക്കാൻ ബുദ്ധിമുട്ടായതിനാലാണിത് ചെയ്തത്.
ഫോണിലെ പഴയ ഫയലുകൾ നീക്കം ചെയ്യുന്നതിന് ബോധപൂർവമായ ശ്രമം നടന്നത് പ്രോസിക്യൂഷൻ വീണ്ടും ചൂണ്ടിക്കാട്ടി. ഫോണിലേക്ക് തുടർച്ചയായി വീഡിയോ ഫയലുകൾ അയക്കുകയും ഡിലീറ്റ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഒരു മണിക്കൂർ 15 മിനിറ്റിൽ 152 ഫയലുകൾ അയച്ചിട്ടുണ്ട്.
പരിശോധനാ കാലയളവിലെ തീയതിയിൽ രണ്ട് ഫയലുകൾ ഡിലീറ്റ് ചെയ്തതായി കാണുന്നതുമായി ബന്ധപ്പെട്ടും കോടതി സംശയമുന്നയിച്ചിരുന്നു. ദിലീപിനു വേണ്ടി സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ളയാണ് ഹാജരായത്. ജാമ്യവ്യവസ്ഥകളുടെ ലംഘനം നടന്നിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. സിനിമയുമായി ബന്ധപ്പെട്ട് ഉൾപ്പെടെ ദിലീപിനോട് ബാലചന്ദ്രകുമാർ ഭീഷണി മുഴക്കിയതും കോടതിയിൽ ചൂണ്ടിക്കാട്ടി. വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജി വിധി പറയാൻ മാറ്റിയത്.
Content Highlights: dileep bail plea verdict on 28th
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..