പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വൈദ്യുതിക്ക് മാസംതോറും 40 പൈസ സർച്ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ വൈദ്യുതിബോർഡ്. സർച്ചാർജ് ചുമത്താൻ വൈദ്യുതിബോർഡിന് അനുവാദം നൽകുന്ന കരട് ചട്ടങ്ങളിൽ റെഗുലേറ്ററി കമ്മിഷൻ തെളിവെടുത്തു. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസം പരമാവധി 20 പൈസവരെ ബോർഡിന് സ്വമേധയാ സർച്ചാർജ് ഈടാക്കാമെന്നാണ് കമ്മിഷൻ തയ്യാറാക്കിയ ചട്ടത്തിൽ. ഇത് ഉയർത്തണമെന്നാണ് ആവശ്യം.
സർച്ചാർജിന് കേന്ദ്രനിർദേശങ്ങളിൽ പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രനിലയങ്ങൾ ഉൾപ്പെടെ വൈദ്യുതിവില ഉയർത്താൻ തയ്യാറാകുകയാണെന്നും ബോർഡ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളിലും 20 പൈസ എന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യത്തെ കേരളവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വിൽസൺ എന്നിവരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്.
കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്. നിലവിൽ സർച്ചാർജ് ഈടാക്കണമെങ്കിൽ മൂന്നുമാസത്തിലൊരിക്കൽ ബോർഡ് അപേക്ഷ നൽകണം. കമ്മിഷൻ അതിൽ തെളിവെടുപ്പ് നടത്തി തീരുമാനിക്കും. ഇനിമുതൽ സർച്ചാർജ് ബോർഡിന് സ്വമേധയാ ഈടാക്കാം. വർഷത്തിലൊരിക്കൽ കമ്മിഷനെ അറിയിച്ച് അംഗീകാരം നേടിയാൽമതി.
മൂലധനനിക്ഷേപത്തെക്കുറിച്ച് തെളിവെടുപ്പ് നടത്തും
വൈദ്യുതിബോർഡിന്റെ മൂലധനനിക്ഷേപങ്ങൾ തെളിവെടുപ്പില്ലാതെ അംഗീകരിക്കാൻ നീക്കമില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ. ബോർഡിന്റെ നിർദേശങ്ങൾ സൂക്ഷ്മമായ പരിശോധിച്ചുവരുകയാണ്. തെളിവെടുപ്പ് ഉടൻ നടത്തും. ഇപ്പോൾ പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ തെളിവെടുപ്പ് ഒഴിവാക്കാൻ വ്യവസ്ഥയില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് എച്ച്.ടി. ആൻഡ് ഇ.എച്ച്.ടി. ഇൻഡസ്ട്രിയൽ ഇലക്‌ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വ്യക്തത വരുത്താമെന്ന് കമ്മിഷൻ അറിയിച്ചു.
Content Highlights: electricity board is preparing to increase the rate again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..