പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദേശംനൽകി.
പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടുനിൽക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.
മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എ.എച്ച്. 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
എച്ച് 1 എൻ 1 പോലെയുള്ള രോഗലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർപോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരിൽനിന്നുള്ള സാമ്പിൾ ജനിതകശ്രേണീകരണത്തിന് ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച് 3 എൻ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എല്ലാജില്ലയിലും പനിബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
സ്വയംചികിത്സ വേണ്ടാ
പനിബാധിതർ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.
പനിബാധിതർ (ആറുദിവസത്തെ കണക്ക്)
പനി 34,137
ഡെങ്കി 164
എലിപ്പനി 35 മരണം 1
ചിക്കൻ പോക്സ് 344
എച്ച്1എൻ1 4
ചെള്ളുപനി 6 മരണം 1
Content Highlights: Fever H3N2 heath department kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..