പ്രതീകാത്മകചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: അധ്യയനവർഷം ആരംഭിച്ചതിനാൽ, പാഠ്യപദ്ധതിയിലും മൂല്യനിർണയത്തിലും സമൂലമാറ്റം വേണ്ട നാലുവർഷബിരുദം നടപ്പാക്കൽ വെല്ലുവിളിയാവും. ഈവർഷംതന്നെ തുടങ്ങാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർബന്ധിക്കുന്നതിന്റെ സമ്മർദത്തിലാണ് വി.സി.മാർ. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വി.സി.മാരെ കാണും.
പരിഷ്കാരം ഈ വർഷം തുടങ്ങാൻ തീരുമാനിച്ചാൽ സർവകലാശാലാ സെന്ററുകളിലാവും ആദ്യപരിഗണന. പരിഷ്കാരം തിടുക്കപ്പെട്ടു നടപ്പാക്കുന്നതിനെതിരേ അധ്യാപകസംഘടനകളുംമറ്റും വി.സി.മാരെ സമീപിച്ചിട്ടുണ്ട്. ആശങ്കകൾ പരിഹരിച്ച് മതിയെന്ന നിലപാടിലാണ് മന്ത്രി ആർ. ബിന്ദു.
മാറ്റങ്ങൾ ഇങ്ങനെ:
ബിരുദഘടനയും ഉള്ളടക്കവും ഒരുപോലെ മാറും. മുഖ്യവിഷയം, ഉപവിഷയം എന്നിങ്ങനെയാണ് നിലവിലെ രീതി. ഇത് മേജർ, മൈനർ എന്നായി മാറും. ഐച്ഛിക വിഷയങ്ങൾ മേജറായി പഠിക്കാം. കുട്ടികൾക്ക് താത്പര്യമുള്ള വിഷയങ്ങൾ മൈനറായും പഠിക്കാം. അതായത്, ശാസ്ത്രവിഷയങ്ങൾ പഠിക്കുന്നവർക്ക് താത്പര്യമുണ്ടെങ്കിൽ സാഹിത്യമോ രാഷ്ട്രമീമാംസയോ പഠിക്കാൻ അവസരമുണ്ടാവും.
ആദ്യവർഷം ഫൗണ്ടേഷൻ കോഴ്‌സുകളാവും. നിലവിൽ ഭാഷാപഠനവും മറ്റും വിഷയങ്ങളാണ്. ഭരണഘടനാമൂല്യങ്ങൾ, ജെൻഡർ, കംപ്യൂട്ടേഷൻ കഴിവുകൾ തുടങ്ങീ എല്ലാ ബിരുദധാരികളും ആർജിക്കേണ്ട വിജ്ഞാനാധിഷ്ഠിത വിഷയങ്ങളാവും ഫൗണ്ടേഷൻ കോഴ്‌സുകളുടെ ഉള്ളടക്കം. പ്രോജക്ടും ഇന്റേൺഷിപ്പും പഠനത്തിന്റെ ഭാഗമാകും. തൊഴിൽ നൈപുണിയും ഉൾപ്പെടും.
വേണ്ട ഒരുക്കങ്ങൾ:
*കരടു പാഠ്യപദ്ധതി സർവകലാശാലകൾ ചർച്ചചെയ്ത് നിർദേശങ്ങളും അഭിപ്രായങ്ങളും കരിക്കുലം കമ്മിറ്റിയെ അറിയിക്കണം. അവ പരിഗണിച്ചശേഷം കരിക്കുലം രേഖ പുറത്തിറക്കണം.
*ഈ പാഠ്യപദ്ധതിരേഖ സർവകലാശാലകളിലെ അക്കാദമിക് കൗൺസിൽ ചർച്ചനടത്തി അംഗീകരിക്കണം.
*ഓരോ സർവകലാശാലകളിലെയും പഠനബോർഡുകൾ അംഗീകരിക്കണം.
*പഠനബോർഡിലുള്ളവർക്കെല്ലാം പരിശീലനം നൽകണം.
*പരിശീലകരായി മാസ്റ്റർ ട്രെയിനർമാരെ കണ്ടെത്തണം.
* ഓരോ കോഴ്‌സിനും ഓരോ പേപ്പറുകളുടെ സ്വഭാവമനുസരിച്ചുള്ള മൂല്യനിർണയരീതി നിശ്ചയിക്കണം.
*കോഴ്‌സുകൾ, മൂല്യനിർണയം തുടങ്ങിയവയിൽ എല്ലാ കോളേജുകളിലെയും അധ്യാപകർക്ക് പരിശീലനം നൽകണം. 1,200 കോളേജുകളാണ് സംസ്ഥാനത്തുള്ളത്.
Content Highlights: four year degree courses implementation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..