സ്വർണക്കടത്ത് കേസ്: സ്വപ്നയുടെ മുൻ രഹസ്യമൊഴി: ഇ.ഡി. അപേക്ഷ നൽകി


1 min read
Read later
Print
Share

സ്വപ്നാ സുരേഷ്| Photo: Mathrubhumi

കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്നാ സുരേഷ് മുമ്പുനൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി.) അപേക്ഷ നൽകി. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള അഡീഷണൽ സി.ജെ.എം. കോടതിയിലാണ് അപേക്ഷ നൽകിയത്.

ജൂൺ ആറ്, ഏഴ് ദിവസങ്ങളിൽ ഇ.ഡി.യുടെ കേസിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞകാര്യങ്ങൾ ഒരുവർഷംമുമ്പ് കസ്റ്റംസ് കേസിൽ നൽകിയ രഹസ്യമൊഴിയിലുണ്ടെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ കസ്റ്റംസ് അന്വേഷിച്ചില്ലെന്നും സ്വപ്ന പറഞ്ഞിരുന്നു.

ഇതേയാവശ്യമുന്നയിച്ച് ഇ.ഡി. മുമ്പുനൽകിയ അപേക്ഷ അഡീ. സി.ജെ.എം. കോടതി തള്ളിയിരുന്നു. കസ്റ്റംസിന്റെ എതിർപ്പിനെത്തുടർന്നായിരുന്നു ഇത്.

ചോദ്യംചെയ്യൽ: സ്വപ്‌നയ്ക്ക് ഇ.ഡി. നോട്ടീസ്

സ്വപ്നാ സുരേഷിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) ചോദ്യംചെയ്യും. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സ്വപ്നയ്ക്ക് ഇ-മെയിലിൽ നോട്ടീസ് അയച്ചു. സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.

ജയിൽമോചിതയായ ശേഷം ഇത് രണ്ടാംതവണയാണ് സ്വപ്നയെ ഇ.ഡി. ചോദ്യംചെയ്യാനൊരുങ്ങുന്നത്. 2021 നവംബർ 11-ന് ഇ.ഡി. കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഏഴുമണിക്കൂറോളം ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.

സ്വപ്ന നൽകിയ പുതിയ രഹസ്യമൊഴി കോടതിയിൽനിന്ന് ഇ.ഡി.ക്കു കൈമാറിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷമാണിപ്പോൾ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണാ വിജയൻ എന്നിവർക്കെതിരേ ഗുരുതര ആരോപണങ്ങളാണ് സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന സത്യവാങ്മൂലത്തിൽ ഉന്നയിച്ചിരിക്കുന്നത്.

മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, കെ.ടി. ജലീൽ എം.എൽ.എ., മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരേയും മുൻ മൊഴികൾ ആവർത്തിച്ചിട്ടുണ്ട്. സ്വപ്നയെ ചോദ്യംചെയ്തശേഷം ആരോപണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളെയും ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിക്കും.

Content Highlights: gold smuggling case: ed approaches court for swapna suresh statement

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..