പ്രതീകാത്മകചിത്രം | Mathrubhumi archives
കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷം (2022-23-ൽ) കേരള കസ്റ്റംസ് പിടിച്ചത് 311 കോടി രൂപ മൂല്യം വരുന്ന 630 കിലോ സ്വർണം. 810 കേസുകളാണ് കേരള കസ്റ്റംസ് വിജയകരമായി കൈകാര്യം ചെയ്തതെന്നും കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്ര കുമാർ പറഞ്ഞു. ശരാശരി, ദിവസവും ഒരാളെ വീതം അറസ്റ്റ് ചെയ്യുന്നുണ്ടെന്നും സ്വർണക്കടത്തിൽ മാത്രം 2021-22-ൽ 329 പേരെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്കു കീഴിൽ നിയമവിരുദ്ധ വ്യപാരത്തിനും കള്ളക്കടത്തിനുമെതിരായി രൂപവത്കരിച്ച കമ്മിറ്റി (ഫിക്കി കാസ്‌കേഡ്) കൊച്ചിയിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളക്കടത്തും വ്യാജവ്യാപാരവും: തടയുന്നതിനുള്ള മാർഗങ്ങൾ, എന്ന വിഷയത്തിലായിരുന്നു സെമിനാർ.
123 കേസുകളിലായി 329 ലക്ഷം രൂപയുടെ കള്ളക്കടത്ത് സിഗററ്റുകൾ പിടിച്ചെടുത്തതായും രാജേന്ദ്ര കുമാർ അറിയിച്ചു.
വ്യവസായ മന്ത്രി പി. രാജീവ് പരിപാടിയിൽ മുഖ്യാതിഥിയായി. വ്യാജവ്യാപാര ഇടപാടുകളിലും കള്ളക്കടത്ത് രീതികളിലും വന്ന മാറ്റങ്ങൾ ഇത്തരം കേസുകളിലെ പോലീസ് അന്വേഷണങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കെ. സേതുരാമൻ പറഞ്ഞു.
രാജ്യത്തെ അഞ്ച് പ്രധാന വ്യവസായ മേഖലകളിലെ നിയമവിരുദ്ധവ്യപാരം വഴി 2022-ൽ സർക്കാരിന് 58,521 കോടി രൂപയുടെ നികുതി നഷ്ടമാണ് ഉണ്ടായതെന്ന് ഫിക്കി കാസ്‌കേഡ് അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. സ്വർണവും സിഗററ്റും മയക്കുമരുന്നും മദ്യവും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുമടക്കം കള്ളക്കടത്ത് വഴി ധാരാളം ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്കെത്തുന്നുണ്ട്.
2019-20-ൽ മൊബൈൽഫോൺ, എഫ്.എം.സി.ജി., പുകയില ഉത്പന്നങ്ങൾ, ആൽക്കഹോൾ എന്നീ മേഖലകളിൽ മാത്രം 2,60,094 കോടി രൂപയുടെ അനധികൃത വ്യാപാരമാണ് നടന്നിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ഡൽഹി മുൻ പോലീസ് സ്‌പെഷ്യൽ കമ്മിഷണറും ഫിക്കി കാസ്‌കേഡ് അഡ്വൈസറുമായ ദീപ് ചന്ദ്, സി.ബി.ഐ.സി. മുൻ ചെയർമാനും ഫിക്കി കാസ്‌കേഡ് അഡ്വൈസറുമായ പി.സി. ഝാ, ഫിക്കി ഹെൽത്ത്‌കെയർ സബ്കമ്മിറ്റി ചെയർമാൻ ബിബു പുന്നൂരാൻ, ഭീമ ജുവലേഴ്‌സ് സി.ഒ.ഒ. ഗോപകുമാർ, കൊട്ടാരം ബിസിനസ് കോർപ്പറേഷൻ മാനേജിങ് പാർട്ണർ ആന്റണി കൊട്ടാരം, ടെക്യു സി.ഇ.ഒ. എം.വി. സജി, അഡ്വ. വിസ്സി ജോർജ് എന്നിവർ സംസാരിച്ചു.
Content Highlights: Gold smuggling Kerala customs 2022-23


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..