ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രി പറന്നിറങ്ങിയപ്പോൾ
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തിൽ മിഗ് 29 കെ യുദ്ധവിമാനം രാത്രി വിജയകരമായി പറന്നിറങ്ങി. ഏറെ വെല്ലുവിളികൾ നിറഞ്ഞ രാത്രി ലാൻഡിങ് പരീക്ഷണം വിജയമായതോടെ നിർണായക ഘട്ടമാണ് വിക്രാന്ത് പിന്നിട്ടത്. ചരിത്രപരമായ നാഴികക്കല്ല് എന്നാണ് വിമാനത്തിന്റെ രാത്രി ലാൻഡിങ്ങിനെ നാവികസേന വിശേഷിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് മിഗ് വിമാനം വിക്രാന്തിന്റെ ഫ്ളൈറ്റ് ഡക്കിൽ വിജയകരമായി പറന്നിറങ്ങിയത്. വിക്രാന്ത് അറേബ്യൻ കടലിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു ലാൻഡിങ്.
ആകാശവും സമുദ്രവും ഒരുപോലെ തോന്നിക്കുന്ന രാത്രികാലത്ത് വിമാനങ്ങൾ കപ്പലിൽ ലാൻഡിങ് നടത്തുന്നത് ബുദ്ധിമുട്ടേറിയതാണ്. വിക്രാന്തിൽ രാത്രി ലാൻഡിങ് വിജയകരമായത് നാവിക പൈലറ്റുമാരുടെയും വിക്രാന്തിലെ ജീവനക്കാരുടെയും കഴിവും മികവും തെളിയിച്ചതായി നേവി അഭിപ്രായപ്പെട്ടു. ഫെബ്രുവരിയിൽ മിഗ് 29 കെയും തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് തേജസ് ജെറ്റുകളുടെ നേവൽ വേരിയന്റിന്റെ പ്രോട്ടോടൈപ്പും വിക്രാന്തിൽ പകൽ ലാൻഡിങ് നടത്തിയിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐ.എൻ.എസ്. വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചത്. അതിനുശേഷം വിവിധ പരീക്ഷണങ്ങളിലൂടെ വിജയകരമായ രീതിയിലാണ് വിക്രാന്തിന്റെ മുന്നേറ്റം. 23,000 കോടി രൂപ ചെലവിൽ നിർമിച്ച ഐ.എൻ.എസ്. വിക്രാന്തിന് അത്യാധുനിക വ്യോമ പ്രതിരോധ ശൃംഖലയും കപ്പൽ വേധ മിസൈൽ സംവിധാനവുമുണ്ട്. 30 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഉൾക്കൊള്ളാനുള്ള ശേഷിയും വിക്രാന്തിനുണ്ട്.
Content Highlights: ins vikrant mig 29k
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..