തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരും നഴ്സുമാരും കൃത്യമായി ജോലി ചെയ്യുന്നുവെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടു. ഇക്കാര്യത്തിൽ കർശനമായ പരിശോധന നടത്തണമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ ഉൾ റഷീദ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ഡ്യൂട്ടിസമയം പാലിക്കുന്നില്ലെന്ന പരാതിയിലാണ് ഇടക്കാല ഉത്തരവ്.
ലോകായുക്തയുടെ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി. ദിനേശ് കശ്യപ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ആരോഗ്യവകുപ്പും കണ്ടെത്തലുകൾ അംഗീകരിച്ചു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലാണ് കാര്യമായ ക്രമക്കേടുള്ളത്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെ ഇടവേളയില്ലാതെ ഡോക്ടർമാരും നഴ്സുമാരും ഡ്യൂട്ടി ചെയ്യണമെന്ന് ലോകായുക്ത നിർദേശിച്ചു. നൈറ്റ് ഡ്യൂട്ടിക്ക് മുന്നിലുള്ള ദിവസം ഡോക്ടർമാർക്ക് അവധി നൽകുന്നത് നിയമവിരുദ്ധമാണെന്ന് ലോകായുക്ത ഉത്തരവിൽ പറയുന്നു. കോഴിക്കോട് സ്വദേശി രവിയുടെ പരാതിയിലാണ് ലോകായുക്ത നടപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..