തിരുവനന്തപുരം: രാഹുൽഗാന്ധി എം.പി.യുടെ വയനാട്ടിലെ ഓഫീസിനുനേരെ നടന്ന അക്രമത്തിനിടെ മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ടുതകർത്തത് എസ്.എഫ്.ഐ.ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഇതേക്കുറിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്നും പറഞ്ഞു. 24-ന് മാർച്ചിനിടെ ഏതാനും പ്രവർത്തകർ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. വൈകുന്നേരം 3.54-ഓടെ എം.പി.യുടെ ഓഫീസിൽ അതിക്രമിച്ചുകടന്ന പ്രവർത്തകരെയെല്ലാം നീക്കിയിരുന്നു. 4.04-ന് പോലീസ് ഫോട്ടോഗ്രാഫർ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ മഹാത്മാഗാന്ധിയുടെ ചിത്രം യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചു.
‘മാതൃഭൂമി’ ഉൾപ്പെടെയുള്ള ചാനലുകൾ വീഡിയോ റെക്കോഡ് ചെയ്ത് ഇക്കാര്യം സംപ്രേഷണം ചെയ്തിരുന്നു. വിദ്യാർഥിസംഘടനാ പ്രവർത്തകരെ പുറത്താക്കിയശേഷം കോൺഗ്രസുകാരാണ് ഉണ്ടായിരുന്നത്. 4.29-ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോൾ ഗാന്ധിജിയുടെ ചിത്രം നിലത്തുവീണും ചില്ലുകൾ തകർന്നും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് േഫാട്ടോഗ്രാഫർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും വി. ജോയിയുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
പോലീസിനെ എങ്ങനെ വിശ്വസിക്കുമെന്ന് പ്രതിപക്ഷനേതാവ്
പോലീസ് റിപ്പോർട്ടിനെ എങ്ങനെ വിശ്വസിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. ‘‘അന്വേഷണത്തിന് എ.ഡി.ജി.പി. മനോജ് എബ്രഹാമിനെ നിയോഗിച്ച്, അദ്ദേഹം വയനാട്ടിലേക്ക് പോകുന്നതിനുമുമ്പ് ഗാന്ധിജിയുടെ ഫോട്ടോ തകർത്തത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം എ.ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകാനാകുമോയെന്ന് അന്നേ ഞങ്ങൾ ചോദിച്ചതാണ്. ഞങ്ങൾ ചില ഫോട്ടോകളും വീഡിയോദൃശ്യങ്ങളും പോലീസിന് നൽകിയിരുന്നു. അക്രമം നടത്താനായി രണ്ടുപേരെ രാഹുൽഗാന്ധിയുടെ ഓഫീസിലേക്ക് പുറത്തുതട്ടി കയറ്റിവിടുന്ന പോലീസുകാരന്റേതാണ് ആ ദൃശ്യം. പിന്നെ ഇതേ പോലീസാണ് ഗാന്ധി ഫോട്ടോ തകർത്തത് കോൺഗ്രസുകാരാണെന്ന് റിപ്പോർട്ട് നൽകുന്നതും. ഇതിൽ അദ്ഭുതമില്ല’’ -പ്രതിപക്ഷനേതാവ് അടിയന്തര പ്രമേയചർച്ചയ്ക്കിടെ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..