തിരുവനന്തപുരം: വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ ദേശീയപട്ടികയിൽ അടുത്തവർഷം ആദ്യ പത്തുറാങ്കിൽ ഇടംപിടിക്കുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി. രാജീവ്. പരിഷ്കാരങ്ങളിൽ ഇപ്പോൾ ഏഴാംസ്ഥാനത്താണ് കേരളം. ഈ വിഭാഗത്തിൽ ഉന്നതനേട്ടം കൈവരിക്കാനും ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ വ്യവസായസൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ 2019-ൽ 28-ാം സ്ഥാനത്തായിരുന്നു കേരളം. 2020-ൽ 15-ാം സ്ഥാനത്തേക്കു കുതിച്ചു. അഭിലാഷയുക്ത സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. സംരംഭക സമൂഹത്തിനിടയിൽ കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മെച്ചപ്പെട്ടിരിക്കുന്നു. ഇപ്പോഴുള്ള ദേശീയ റാങ്കിങ് സംസ്ഥാനത്ത് വ്യവസായക്കുതിപ്പിനു സഹായകരമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വായ്പപ്പരിധി കുറച്ചതിനെതിരേ യോജിച്ച പോരാട്ടം വേണം
വായ്പപ്പരിധി വെട്ടിക്കുറച്ച് കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുന്നതിനെതിരേ പ്രതിപക്ഷത്തിന്റെകൂടി യോജിച്ചുള്ള പോരാട്ടം വേണമെന്ന് ധനമന്ത്രി കെഎൻ. ബാലഗോപാൽ.
നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സർക്കാർ ഗാരന്റിയോടെ മറ്റു സ്ഥാപനങ്ങൾ എടുക്കുന്നതും സർക്കാരിന്റെ കടമാണെന്നാണ് കേന്ദ്രവാദം. ഇത് അംഗീകരിക്കാനാവില്ല. ഇങ്ങനെ വാദിക്കുന്ന കേന്ദ്രം പൊതുമേഖലാസ്ഥാപനങ്ങൾവഴി വൻതോതിലാണ് കടമെടുക്കുന്നത്.
കഴിഞ്ഞവർഷം 12,000 കോടി ജി.എസ്.ടി. നഷ്ടപരിഹാരം ലഭിച്ചു. അത് ജൂണിൽ അവസാനിച്ചു. നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം മറുപടി നൽകിയിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..