ആലപ്പുഴ: എസ്.എൻ.ഡി.പി. യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശൻ ആത്മഹത്യചെയ്ത സംഭവത്തിൽ യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളിയുടെ മാനേജർ കെ.എൽ. അശോകൻ എന്നിവർക്കെതിരേ അന്വേഷണംനടത്താൻ കോടതിയുത്തരവ്.
ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നാവശ്യപ്പെട്ട് മഹേശന്റെ ഭാര്യ ഉഷാദേവി സമർപ്പിച്ച സ്വകാര്യ ഹർജിയിലാണ് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാംകോടതി അന്വേഷണംനടത്താൻ മാരാരിക്കുളം പോലീസിന് ഉത്തരവുനൽകിയത്.
2020 ജൂൺ 24-നാണ് മഹേശനെ കണിച്ചുകുളങ്ങരയിലെ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എസ്.എൻ.ഡി.പി. യോഗം ൈമക്രോഫിനാൻസ് സംസ്ഥാന കോ-ഓർഡിനേറ്റർ കൂടിയായ മഹേശന്റെ ആത്മഹത്യയെത്തുടർന്ന് അസ്വഭാവികമരണത്തിന് മാരാരിക്കുളം പോലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിനെതിരേ പരാതിയുണ്ടായപ്പോൾ അന്വേഷണം ദക്ഷിണമേഖലാ ഐ.ജി.ക്കു കൈമാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നൂറിലധികംപേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ആദ്യം അന്വേഷണം ആവശ്യപ്പെട്ടതു താൻ- വെള്ളാപ്പള്ളി
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷണമാവശ്യപ്പെട്ടതു താനാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഏതുതരം അന്വേഷണവുമാകാം. സി.ബി.ഐ. അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്. കള്ളപ്രചാരണം നടത്തി തന്നെ തളർത്തി സമുദായത്തെ തകർക്കാനുള്ള ഗൂഢലക്ഷ്യമാണ് ആരോപണങ്ങൾക്കു പിന്നിലുള്ളതെന്നു വെള്ളാപ്പള്ളി ആരോപിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..