നീരൊഴുക്ക് കുറഞ്ഞു; സംഭരണികളിൽ ജലനിരപ്പ് താഴുന്നു


നാലുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഭരണ നില

സീതത്തോട്: സംസ്ഥാനത്ത് വൈദ്യുതി ബോർഡിന്റെ സംഭരണികളിൽ ജലനിരപ്പ് കുത്തനെ കുറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സംഭരണികളിലെ ജലനിരപ്പിൽ 17 ശതമാനം കുറവുണ്ട്. നീരൊഴുക്കും കുറയുകയാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ വരുംമാസങ്ങളിൽ സംസ്ഥാനത്ത് ജലവൈദ്യുതി ഉത്‌പാദനം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.

സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി 2867.769 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണുള്ളത്. ഇത് കഴിഞ്ഞ നാലുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിലയാണ്.

സംഭരണികളിലെല്ലാംകൂടി 69 ശതമാനം വെള്ളമാണുള്ളത്. കഴിഞ്ഞവർഷം ഇതേസമയം 86 ശതമാനമായിരുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ സംഭരണികളിലെല്ലാംകൂടി ഒഴുകിയെത്തിയത് 3.615 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമാണ്. കഴിഞ്ഞവർഷം ഇത് 6.554 മില്യൺ യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള വെള്ളമായിരുന്നു.

ഏറ്റവും വലിയ പദ്ധതിയായ ഇടുക്കിയിൽ 66 ശതമാനമാണ് ജലനിരപ്പ്. ശബരിഗിരിയിൽ 70 ശതമാനമാണ്.

ഷോളയാർ 96, ഇടമലയാർ 66, കുണ്ടള 93, മാട്ടുപ്പട്ടി 93 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിലെ ജലനിരപ്പ്.

ചൂട് കൂടിത്തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും വർധിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞദിവസം 74.8 മില്യൺ യൂണിറ്റായിരുന്നു സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..