കാക്കനാട്: ’’മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ചത്തീസ്ഗഢിൽനിന്ന് 2013 മോഡൽ ബി.എം.ഡബ്ല്യു. കാർ വാങ്ങിയത്. രജിസ്‌ട്രേഷൻ മണിപ്പൂരിൽ നമ്മുടെ പേരിൽത്തന്നെ വ്യാജ വിലാസത്തിൽ ചെയ്തു. നടപടികൾ പൂർത്തിയാക്കി കാർ മണിപ്പൂർ ആർ.ടി. ഓഫീസിൽ രജിസ്റ്റർ ചെയ്ത് സ്വന്തം പേരിലാക്കി" - വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമ്മനം സ്വദേശി പൗലോസ് ചുളുവിലയിൽ ആഡംബര കാർ സ്വന്തമാക്കിയ കഥ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് ഇങ്ങനെ.
എറണാകുളം ആർ.ടി. ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മണിപ്പൂർ രജിസ്‌ട്രേഷനിലെ ആഡംബര കാർ കണ്ടതോടെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന വാഹനങ്ങൾ കേരളത്തിൽ ഓടണമെങ്കിൽ ടാക്സ് അടച്ച് കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റണം.
2013 മോഡൽ ബി.എം.ഡബ്ല്യു. കാർ വിലയുടെ 15 ശതമാനം നികുതി അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് ചത്തീസ്ഗഢിൽനിന്ന് വാഹനം വന്ന വഴി യുവാവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നികുതി വെട്ടിച്ച് ഇത്തരം നിരവധി വാഹനങ്ങൾ കൊച്ചിയിലൂടെ ഓടുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ജാഗ്വാർ, ബെൻസ്, ബി.എം.ഡബ്ല്യു., ഔഡി, ഇന്നോവ...
ബെൻസ് മൂന്നു ലക്ഷം, ജാഗ്വാർ ആറു ലക്ഷം, ഔഡി എട്ടു ലക്ഷം, ഇന്നോവ രണ്ട് ലക്ഷം. ഡൽഹി, ചത്തീസ്ഗഢ്, യു.പി., മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആറു മുതൽ 12 വർഷം വരെ ഉപയോഗിച്ച ആഡംബര വാഹനങ്ങളുടെ ’ആദായ വിലവിവരപ്പട്ടിക’ ഇങ്ങനെ നീളുന്നു. ഡീസൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളിൽ നിരത്തിലിറക്കാൻ കഴിയാത്ത വാഹനങ്ങളാണ് ചുളുവിലയിൽ കേരളത്തിലേക്ക് ഒഴുകുന്നത്.
ഇതിൽ ആഡംബര കാറുകൾ കൂടുതൽ വാങ്ങിയിട്ടുള്ളവർ എറണാകുളം ജില്ലക്കാരാണ്.
3500 ആഡംബര കാറുകൾ, സർക്കാരിനു കിട്ടേണ്ടത് കോടികൾ
കാക്കനാട്: ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി, അവിടെത്തന്നെ രജിസ്റ്റർ ചെയ്ത 3500-ഓളം ആഡംബര കാറുകൾ എറണാകുളം ജില്ലയിൽ ഓടുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഈ വാഹനങ്ങൾ കേരള രജിസ്‌ട്രേഷനിലേക്ക് മാറ്റിയാൽ കോടികൾ സർക്കാരിലേക്ക് ടാക്സ് ഇനത്തിൽ ലഭിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൂട്ടൽ.
റോഡിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകൾ പരിശോധിക്കുക വഴി ശേഖരിച്ച കണക്കുകൾ പ്രകാരമാണ് ഇത്രയും വാഹനങ്ങൾ ഓടുന്നുണ്ടെന്ന വിവരം ലഭിച്ചത്. ടോൾ പ്ലാസയിൽനിന്നുള്ള ഫാസ് ടാഗ് രേഖകൾ വഴിയും ഇത്തരം വാഹനങ്ങളുടെ വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരുകയാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് വാങ്ങിയ കാറുകൾ ടാക്സ് അടച്ച് കേരള രജിസ്‌ട്രേഷനിലേക്ക് മാറിയില്ലെങ്കിൽ 50 ശതമാനം പിഴപ്പലിശ ഉൾപ്പെടെ ചുമത്തി വണ്ടി പിടിച്ചെടുത്ത് ബ്ലാക്‌ലിസ്റ്റിൽ പെടുത്തുമെന്ന് എറണാകുളം ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ അറിയിച്ചു. ആദ്യഘട്ടത്തിൽ രണ്ട് വാഹനങ്ങളാണ് പിടിച്ചത്. ഇവർക്ക് പിഴ ചുമത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..