തിരുവല്ല: കൊച്ചുകുട്ടികൾ നോക്കി നിൽക്കേ ആയയെ പ്രീ-പ്രൈമറി സ്കൂൾ അധ്യാപിക മർദ്ദിച്ചതായി പരാതി. ഇരുവെള്ളിപ്പറ ഗവ. എൽ.പി. സ്കൂളിൽ പ്രീ-പ്രൈമറി വിഭാഗത്തിലെ ആയ, കുറ്റൂർ ചെറുകാട്ടൂർ ജോസഫ് ജോസഫിന്റെ ഭാര്യ ബിജു മാത്യു (ബിജി-55)വിനാണ് മർദനമേറ്റത്. അധ്യാപിക ശാന്തമ്മ സണ്ണി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സി.സി. ക്യാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ന് ക്ലാസ് മുറിയിൽ വെച്ചായിരുന്നു സംഭവം.
തർക്കം നടക്കുന്നതിനിടെ ബിജിയുടെ കരണത്ത് രണ്ടുവട്ടം അടിക്കുന്നതും തൊഴിക്കുന്നതും ദൃശ്യത്തിലുണ്ട്. എൽ.പി. വിഭാഗത്തിലെ പ്രഥമാധ്യാപികയും മറ്റൊരു അധ്യാപികയും തടസ്സം പിടിക്കുന്നതും കാണാം. പ്രീ-പ്രൈമറി ഹാളിലെ കർട്ടൻ നേരെയിടാൻ പറഞ്ഞത് സംബന്ധിച്ചുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. ഇരുവരും തമ്മിൽ കുറേനാളായി പ്രശ്നങ്ങൾ നിലവിലുണ്ട്. ബിജി മർദ്ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും കാട്ടി ജനുവരി മൂന്നിന് ശാന്തമ്മ പോലീസിൽ പരാതി നൽകിയിരുന്നു. വ്യാജപരാതിയാണ് ഇതെന്നാണ് ബിജിയുടെ വാദം. രണ്ടാഴ്ചമുമ്പാണ് സ്കൂളിൽ സി.സി. ക്യാമറ സ്ഥാപിച്ചത്.
മർദനമേറ്റ ബിജി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തലച്ചോറിൽ മുഴ വളരുന്ന രോഗത്തിന് ചികിത്സയിലാണിവർ. രണ്ടുവട്ടം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. ചൊവ്വാഴ്ചയാണ് പോലീസിൽ പരാതി നൽകിയത്. സി.സി. ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ച് മേൽനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അധ്യാപികയുടെ നടപടി സംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ശാന്തമ്മ സണ്ണി മുമ്പ് തിരുവല്ല നഗരസഭയിൽ എൽ.ഡി.എഫ്. കൗൺസിലറായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..