കാസർകോട്: കൊല്ലം ആസ്ഥാനമായ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിദൂരവിദ്യാഭ്യാസം വഴിയാണ് കോഴ്‌സുകൾ നടത്തുന്നതെങ്കിലും പഠിതാക്കൾക്ക് ഹാജർ നിർബന്ധം. സംസ്ഥാന ഓപ്പൺ സർവകലാശാലയിൽ ബിരുദവും ബിരുദാനന്തരബിരുദവും സ്വപ്നം കണ്ട് പഠിതാക്കളായവരെല്ലാം ക്ലാസ് തുടങ്ങുമ്പോഴേ ആശങ്കയിലാണ്. സാധാരണ കോളേജ് വിദ്യാർഥികളെപോലെ പരീക്ഷയെഴുതാൻ ഇവിടെയും 75 ശതമാനം ഹാജർ വേണം.
പലസാഹചര്യങ്ങൾകൊണ്ടും റെഗുലർ വിദ്യാഭ്യാസം നടത്താൻ പറ്റാത്ത ആളുകളാണ് വിദൂരവിദ്യാഭ്യാസം വഴി പഠനത്തിനെത്തുന്നത്. സർവകലാശാല നിശ്ചയിക്കുന്ന പഠനകേന്ദ്രങ്ങൾ വഴി ഓരോ വിഷയത്തിലും നിശ്ചിത മണിക്കൂറുകൾ വീതം ക്ലാസുകളും നൽകും. അവധിദിവസങ്ങളിലാണ് കോൺടാക്ട് ക്ലാസുകൾ. നേരത്തേ മറ്റു സർവകലാശാലകളിൽ വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നൽകുമ്പോൾ കോൺടാക്ട് ക്ലാസുകൾക്ക് ഹാജർ നിർബന്ധമല്ലായിരുന്നു. ഓപ്പൺ സർവകലാശാല വന്നതോടെ വിദൂരപഠനം ശ്രീനാരായണഗുരു സർവകലാശാലയിൽ മാത്രമാകുമ്പോഴാണ് ഹാജർ പുലിവാലാകുന്നത്. എല്ലാ ഞായറാഴ്ചയുമാണ് നിലവിൽ ക്ലാസുകൾ നടക്കുന്നത്. ആഴ്ചയിൽ ആകെ കിട്ടുന്ന അവധിദിവസം ക്ലാസിനും കൂടി നീക്കിവെക്കുമ്പോൾ വിശ്രമമില്ലാത്ത അവസ്ഥയിലാണ് പഠിതാക്കൾ.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ നിലവിൽ ഭാഷാപഠന വിഭാഗമാണ് ആരംഭിച്ചത്. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ബിരുദകോഴ്‌സുകളിലും മലയാളം, ഇംഗ്ലീഷ് എന്നീ ബിരുദാനന്തരബിരുദ കോഴ്‌സുകളിലുമാണ് ക്ലാസുകൾ. ആദ്യഘട്ടത്തിൽ ഓരോ ജില്ലയിലും ഓരോ പഠനകേന്ദ്രവുമുണ്ട്. കൂടുതൽ കോഴ്‌സുകൾക്ക് യു.ജി.സി.യുടെ അംഗീകാരം കിട്ടുന്നമുറയ്ക്ക് കൂടുതൽ പഠനകേന്ദ്രവും അനുവദിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..