കണ്ണൂർ: സംസ്ഥാന ബജറ്റിലെ നികുതിനിർദേശത്തിനെതിരേ സമരം നടത്തുന്ന കോൺഗ്രസ്, കേരളത്തെ ശ്വാസംമുട്ടിക്കുന്ന കേന്ദ്രനിലപാടിനെതിരേ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പുതിയ കേന്ദ്രബജറ്റിലും കേരളം എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല. എൻ.സി.പി. ജില്ലാ പ്രവർത്തകയോഗത്തിൽ പങ്കെടുക്കാനും പ്രവർത്തന ഫണ്ട് സ്വീകരിക്കാനും എത്തിയ പി.സി. ചാക്കോ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പെട്രോളിന് സെസ് ഏർപ്പെടുത്തിയത് തികച്ചും ന്യായീകരിക്കത്തക്കതാണ്. എന്നാൽ, സമൂഹത്തെയാകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയിൽ സെസ് കുറയ്ക്കാൻ കഴിയുമോയെന്ന് എൻ.സി.പി. മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും ആരാഞ്ഞിട്ടുണ്ട്. അയൽരാജ്യങ്ങളിൽ 50 രൂപയ്ക്ക് പെട്രോൾ വിൽക്കുമ്പോൾ നൂറ് രൂപയാണ് ഇന്ത്യയിൽ. അക്കാര്യം കോൺഗ്രസ് കാണുന്നില്ല.
കേരളത്തിലെ ഒരു സർക്കാരിനും മിച്ച ബജറ്റ് അവതരിപ്പിക്കാൻ കഴിയില്ല. അത്രയും വിഭവശേഷി കുറഞ്ഞ സംസ്ഥാനമാണ് കേരളം.
അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ മുഴുവൻ പ്രതിപക്ഷപാർട്ടികളെയും അണിനിരത്താനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ഖജാൻജി പി.ജെ. കുഞ്ഞുമോൻ, അഡ്വ. പി.എം. സുരേഷ്ബാബു, എം.പി. മുരളി, ജില്ലാ പ്രസിഡന്റ് കെ. സുരേശൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..