കോട്ടയം: എം.ജി.സർവകലാശാലാ വളപ്പിനുള്ളിൽ നാലു നായ്‌ക്കളെ കൊന്നു കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് നാലു നായ്‌ക്കളുടെ ജഡം കണ്ടെത്തിയത്. സർവകലാശാലാ വളപ്പിലെ ചില നായ്‌ക്കളെ കൊന്നു കുഴിച്ചുമൂടിയെന്ന് മൃഗസ്‌നേഹികളുടെ കൂട്ടായ്‌മയായ ‘ആരോ’ എന്ന സംഘടന കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്‌ച കാമ്പസിനുള്ളിൽ പോലീസ് പരിശോധന നടത്തിയത്. ബുധനാഴ്‌ച അതിരമ്പുഴ മൃഗാശുപത്രിയിൽ മൃതദേഹപരിശോധന നടത്തും.
കാമ്പസിന്റെ പലഭാഗങ്ങളിൽനിന്നാണ് നായ്‌ക്കളുടെ ജഡം കണ്ടെടുത്തത്. നായ്‌ക്കളുടെ ജഡം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചു. പരിശോധനയിൽ ഒരു നായയ്‌ക്ക് പേ വിഷബാധ സ്‌ഥിരീകരിച്ചു. ഇതിന്റെ ജഡം അവിടെത്തന്നെ കുഴിച്ചുമൂടി. ബാക്കി ജഡം മൃതദേഹപരിശോധനയ്ക്ക് പ്രത്യേക പെട്ടികളിലാക്കി തിരികെയെത്തിച്ചു.
നായ്‌ക്കളെ വിഷം കൊടുത്തു കൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് അറിയിച്ചു.
സർവകലാശാലാ കാമ്പസിൽ നിരവധി നായ്‌ക്കളാണ് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നത്. സർവകലാശാലയിലുള്ള ചിലർ ഇവയ്‌ക്ക് ഭക്ഷണം നൽകുന്നുണ്ടായിരുന്നുവെന്നും ജീവനക്കാർ പറയുന്നു. അടുത്തകാലത്ത് കാമ്പസിലെ ഒരു വിദ്യാർഥിനിക്ക് നായയുടെ കടിയേറ്റിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..