തിരുവനന്തപുരം: സംസ്ഥാന ക്ഷീരവികസനവകുപ്പിന്റെ ക്ഷീരസഹകാരി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഒരുലക്ഷം രൂപയുടെ പുരസ്കാരത്തിന്, തിരുവനന്തപുരം ഉച്ചക്കട ക്ഷീരസഹകരണസംഘം അതിയന്നൂർ യൂണിറ്റിലെ സജു ജെ.എസ്. അർഹനായി. 6.11 ലക്ഷം ലിറ്റർ പാൽ സജു നൽകിയിട്ടുണ്ട്.
ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, എറണാകുളം, മലബാർ മേഖലയിലുള്ള ജേതാക്കൾക്ക് അരലക്ഷം രൂപയും ജില്ലാതലജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മൊത്തം 52 ക്ഷീരകർഷകരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
‘മാതൃഭൂമി’ക്ക് രണ്ടുപുരസ്കാരങ്ങൾ
ക്ഷീരവികസനം സംബന്ധിച്ച മികച്ച റിപ്പോർട്ടിന് ‘മാതൃഭൂമി’യിലെ രണ്ടുപേർ പുരസ്കാരം നേടി. മികച്ച പത്രറിപ്പോർട്ടിനുള്ള പുരസ്കാരം പാലക്കാട് നെന്മാറ ചിറ്റിലഞ്ചേരി ലേഖകൻ എം. മുജീബ് റഹ്‌മാനും മികച്ച ദൃശ്യമാധ്യമ ഫീച്ചറിനുള്ള പുരസ്കാരം മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റർ കെ. മധുവിനും ലഭിച്ചു.
ഡോ. വർഗീസ് കുര്യൻ പുരസ്കാരങ്ങൾ
ധവളവിപ്ലവത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ഡോ. വർഗീസ് കുര്യന്റെ സ്മരണയ്ക്കായി സംസ്ഥാനത്തെ മികച്ച പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള അവാർഡുകളും മന്ത്രി പ്രഖ്യാപിച്ചു. മികച്ച ആപ്‌കോസ് സംഘങ്ങൾക്കും മികച്ച നോൺ-ആപ്‌കോസ് സംഘങ്ങൾക്കും ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ആപ്കോസ് വിഭാഗത്തിൽ മാനന്തവാടി ക്ഷീരോത്‌പാദക സഹകരണ സംഘത്തിനും നോൺ ആപ്കോസ് വിഭാഗത്തിൽ സുൽത്താൻ ബത്തേരി ക്ഷീരവ്യവസായ സഹകരണസംഘത്തിനുമാണ് പുരസ്കാരം.
13-ന് തൃശ്ശൂർ മണ്ണുത്തി വെറ്ററിനറി കോളേജിലെ ക്ഷീരസംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ
മികച്ച ലേഖനം, ഫീച്ചർ:
വി.ആർ. അശ്വതി (ക്ഷീരവികസന ഓഫീസർ, ഹരിപ്പാട്, ആലപ്പുഴ)
ഡോ. പി.ഇ. ഡോലസ് (ഡെപ്യൂട്ടി ഡയറക്ടർ, ക്ഷീരവികസനവകുപ്പ്, ഇടുക്കി).
എം.വി. ജയൻ (ക്ഷീരവികസന ഓഫീസർ, എടക്കാട്, കണ്ണൂർ)
ചിത്രം - സമ്പത്ത് രാജ്, എഴുകോൺ, കൊല്ലം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..