Kerala Police | Photo: Mathrubhumi
പുല്ലാട്: ഉത്സവഘോഷയാത്രയ്ക്കിടെ പോലീസുമായുണ്ടായ തർക്കത്തിനിടെ, കാലുകൾക്ക് സ്വാധീനക്കുറവുള്ള സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ എസ്.െഎ. നടുറോഡിൽ തള്ളിയിട്ടു. ഇരവിപേരൂർ ഏരിയാ കമ്മിറ്റിയംഗം എ.കെ.സന്തോഷ് കുമാറിനെ(55)-ആണ് തള്ളിയിട്ടത്. പരിക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോയിപ്രം സ്റ്റേഷനിലെ എസ്.െഎ. എഡ്വേഡ് ഗ്ലാഡ്‌വിനെതിരേ നടപടി ആവശ്യപ്പെട്ട് സി.പി.എം. പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തിരുവല്ല ഡിവൈ.എസ്.പി. രാജപ്പന്റെ നേതൃത്വത്തിൽ മാർച്ച് പോലീസ് തടഞ്ഞു. 24 മണിക്കൂറിനകം എസ്.െഎ.ക്കെതിരേ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് സി.പി.എം. മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച വൈകീട്ട് ആറ്മണിയോടെ പുലിക്കല്ലുംപുറത്ത് പ്രപഞ്ചമൂർത്തി ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര പുല്ലാട് ജങ്ഷനിലെത്തിയിരുന്നു. ടി.കെ. റോഡ് മുറിച്ചുകടന്നായിരുന്നു മടക്കയാത്ര. ഇതിനിടെ, റോഡിൽ ഗതാഗതതടസ്സമുണ്ടാക്കാനാകില്ലെന്ന് പറഞ്ഞ് എസ്.െഎ. എഡ്വേഡ് ഗ്ലാഡ്‌വിൻ വാഹനങ്ങൾ കടത്തിവിട്ടു. ഘോഷയാത്രയ്ക്കിടയിലേക്ക് വാഹനങ്ങൾ കയറിയതോടെ ഉത്സക്കമ്മിറ്റിക്കാർ പ്രതിഷേധവുമായി എസ്.െഎ.യെ സമീപിച്ചു.വാക്കു തർക്കത്തിനിടെ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റും ഉത്സവക്കമ്മിറ്റി പ്രസിഡന്റുമായ അജയൻ വല്യുഴത്തിലിനെ എസ്.െഎ. പിടിച്ചു തള്ളി. ഇതോടെ പോലീസുമായി കമ്മിറ്റിയംഗങ്ങൾ ഉന്തും തള്ളുമായി. ഇതിനിടെയാണ് സന്തോഷ് കുമാറും സി.പി.എം. പുല്ലാട് എൽ.സി. അംഗം രാജേന്ദ്രൻ നായരും എസ്.െഎ.യുമായി തർക്കത്തിലായത്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എസ്.െഎ. സന്തോഷിനെ പിന്നിലേക്ക് തള്ളിയിട്ടു. ഇദ്ദേഹം റോഡിലേക്കാണ് തലയിടിച്ചുവീണത്. തുടർന്ന് പോലീസിനു നേരേ വലിയ പ്രതിഷേധമുണ്ടായി. വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ കോയിപ്രം എസ്.എച്ച്.ഒ. സജീഷ് കുമാർ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുനൽകി ഘോഷയാത്ര കടത്തിവിട്ടു.
വിവരമറിഞ്ഞ് കൂടുതൽ സി.പി.എം. നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി പോലീസിനെതിരേ പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റിയംഗം പീലിപ്പോസ് തോമസ്, ഏരിയാ സെക്രട്ടറി സുരേഷ് കുമാർ, പുല്ലാട് എൽ.സി. സെക്രട്ടറി സി.ജെ.മനോജ്, വാർഡംഗം ബിജു വർക്കി എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി തടഞ്ഞു. എസ്.െഎ.ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..