കരുനാഗപ്പള്ളി: രാഷ്ട്രപതി ദ്രൗപദി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35-നാണ് രാഷ്ട്രപതി അമൃതാനന്ദമയിമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിയെ സ്വീകരിച്ചു. നെറ്റിയിൽ തിലകം ചാർത്തി, മാലയും പൊന്നാടയുമണിയിച്ചായിരുന്നു സ്വീകരണം.
അമൃതാനന്ദമയിമഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ആശ്രമകവാടത്തിൽ രാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് മാതാ അമൃതാനന്ദമയിയുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തി. ഗവർണർ ആരിഫ് മുഹമ്മദ്ഖാനും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തുടർന്ന് ആശ്രമത്തിലെ കാളിക്ഷേത്രത്തിൽ ദർശനം നടത്തി. ആശ്രമത്തിൽ മാതാ അമൃതാനന്ദമയിയെ സന്ദർശിക്കാനെത്തിയിരുന്ന മെക്സികോയിൽനിന്നുള്ള ആറ് എം.പി.മാരുമായും രാഷ്ട്രപതി അനൗപചാരിക കൂടിക്കാഴ്ച നടത്തി.
ആശ്രമത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റി അമൃത സർവകലാശാലാ പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷിൽനിന്ന് രാഷ്ട്രപതി ചോദിച്ചറിഞ്ഞു. 10.10-ന് രാഷ്ട്രപതി ആശ്രമത്തിൽനിന്ന് മടങ്ങി. കളക്ടർ അഫ്സാന പർവീൺ, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആർ.നിശാന്തിനി, കൊല്ലം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..