ആലപ്പുഴ: തീവണ്ടിയാത്രയ്ക്കിടെ മദ്യംനൽകി ബിരുദാനന്തരബിരുദ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സൈനികൻ അറസ്റ്റിൽ. പത്തനംതിട്ട കടപ്ര നിരണം പ്രതീഷ്ഭവനിൽ പ്രതീഷ് കുമാറിനെ (31) ആണ് ആലപ്പുഴ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തത്. രാജധാനി എക്സ്പ്രസിൽ വ്യാഴാഴ്ച രാത്രി എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലായിരുന്നു സംഭവം.
ഉഡുപ്പിയിൽനിന്നാണ് വിദ്യാർഥിനി വണ്ടിയിൽ കയറിയത്. ഡൽഹിയിൽനിന്നു യാത്രതുടങ്ങിയ പ്രതി, അപ്പർ ബർത്തിൽ കയറി വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട്, നിർബന്ധിച്ചു മദ്യംനൽകി ലൈംഗികാതിക്രമം നടത്തിയെന്നാണു പരാതി. സംഭവത്തിനുശേഷം പ്രതി ആലപ്പുഴ സ്റ്റേഷനിലിറങ്ങി വീട്ടിലേക്കു പോയി.
തിരുവനന്തപുരത്തെ വീട്ടിലെത്തിയ യുവതി, ഭർത്താവിനോടു വിവരം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയുടെ മൊഴിരേഖപ്പെടുത്തിയശേഷമാണ് റെയിൽവേ പോലീസ് സൈനികനെ വീട്ടിൽനിന്നു പിടികൂടിയത്. ജമ്മു-കശ്മീർ രജൗറി ജില്ലയിലെ നരിയാൻ ട്രാൻസിറ്റ് ക്യാമ്പിൽനിന്ന് അവധിക്കു വരുകയായിരുന്നു പ്രതി.
റെയിൽവേ പോലീസ് മേധാവി കെ.എസ്. ഗോപകുമാറിന്റെ മേൽനോട്ടത്തിൽ എറണാകുളം റെയിൽവേ പോലീസ് ഡിവൈ.എസ്.പി. മനോജ് കബീർ, എറണാകുളം റെയിൽവേ പോലീസ് ഇൻസ്പെക്ടർ ക്രിസ്പിൻ സാം, ആലപ്പുഴ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ. എച്ച്.എസ്. ഷാനിഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..