കൊച്ചി: കേരളത്തിൽ അഴിമതിയാരോപണങ്ങൾ നേരിടുന്നത് ഭരണകക്ഷിയിലെ അംഗങ്ങൾ മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രി കൂടിയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. ബി.ജെ.പി. ജില്ലാ ഓഫീസ് സന്ദർശിക്കുന്നതിനിടെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലും സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ പോലും മുഖ്യമന്ത്രിയോ പാർട്ടിയോ തയ്യാറാകുന്നില്ല. കേരളത്തിൽ അഴിമതി ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബ്രഹ്മപുരം മാലിന്യസംസ്കരണ പ്രശ്നത്തിൽ ഗ്രീൻ ട്രിബ്യൂണൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ വിധിച്ചത് മാലിന്യ നിർമാജനത്തിൽ ഉണ്ടായ വീഴ്ച വ്യക്തമാക്കുന്നതാണ്.
മാധ്യമ സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്നവർ തങ്ങൾക്കെതിരേ ശബ്ദിക്കുന്നവരെ ഭീഷണികൊണ്ടും കേസുകൾകൊണ്ടും നിശ്ശബ്ദരാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽനിന്നു ലോക്‌സഭയിലെത്തിയ രാഹുൽ ഗാന്ധിയെ ലോക്‌സഭയിലോ വയനാട്ടിലോ കാണാനില്ല. അദ്ദേഹം വിദേശത്തുപോയി രാജ്യത്തിനെതിരേ പ്രസംഗിക്കുന്നു. രാജ്യത്തിനെതിരായ രാഹുലിന്റെ നിലപാടുകളെയാണ് ബി.ജെ.പി. എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജുവിന്റെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..