കൊല്ലം: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷണത്തിനായി നിയോഗിച്ച പ്രത്യേക സംഘം കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കാരാട് അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. നൽകിയ കത്തിനു നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിപ്പാർട്ട്മെൻറ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (ഡി.എഫ്.എസ്.), സി.ബി.ഐ.യുമായും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസു(എസ്.എഫ്.ഐ.ഒ.)മായും കൂടിയാലോചിച്ചാണ് തീരുമാനം എടുത്തിട്ടുള്ളത്. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരം സംസ്ഥാന സർക്കാരിൻറെയും സഹകരണത്തോടെയാണ് നിയമപരമായ നടപടികൾ സ്വീകരിച്ചുവരുന്നത്. പ്രത്യേക അന്വേഷണസംഘം തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ, എഫ്.ഐ.ആറുകൾ, പ്രതികളുടെ പേരിലുള്ള വസ്തുക്കളുടെ വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ, ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ എന്നിവ ശേഖരിക്കുകയും ഒട്ടേറെ സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. ബാനിങ് ഓഫ് അൺറെഗുലേറ്റഡ് െഡപ്പോസിറ്റ് സ്കീമിസ് ആക്ട് (ബഡ്സ് ആക്ട്) 2019-ലെ വ്യവസ്ഥകൾപ്രകാരം പ്രതികളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പോപ്പുലർ ഫിനാൻസിൻറെ മറ്റു പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..