മലപ്പുറം: വള്ളുവനാടിന്റെ പൂരമായ തിരുമാന്ധാംകുന്ന് പൂരം 28-ന് തുടങ്ങുമെന്ന് ദേവസ്വം ഭാരവാഹികളും സംഘാടകരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ ഏഴിന് സമാപിക്കും.
27-ന് വൈകീട്ട് 5.30-ന് പൂരവിളംബര ഘോഷയാത്ര. 28-ന് രാവിലെ പത്തിനാണ് ആദ്യത്തെ പൂരം പുറപ്പാട്. തുടർന്നുള്ള ദിവസങ്ങളിൽ പ്രഗല്ഭർ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളുണ്ടാകും. നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, തായമ്പക എന്നിവ മിക്കദിവസങ്ങളിലുമുണ്ട്. പെരുവനം കുട്ടൻ മാരാരുടെ പഞ്ചാരിമേളം, പഞ്ചമദ്ദള കേളി, കഥകളി, തിരുവാതിരക്കളി, ഗാനമേള എന്നിവയുണ്ടാകും. മുൻ വർഷങ്ങളിൽനിന്നു വിഭിന്നമായി ഇത്തവണ സാംസ്‌കാരികസമ്മേളനവും നടക്കും. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
തിരുമാന്ധാംകുന്ന് ദേവസ്വം ഏർപ്പെടുത്തിയ മാന്ധാദ്രി പുരസ്‌കാരം ഡോ. മല്ലിക സാരാഭായിക്ക് സമ്മാനിക്കും. പന്ത്രണ്ടാംനാളിൽ വള്ളുവനാട്ടിലെ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന ചവിട്ടുകളി അരങ്ങേറും.
വാർത്താസമ്മേളനത്തിൽ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, സംഘാടകസമിതി രക്ഷാധികാരി കെ. ദിലീപ്, ബി. രതീഷ്, എ.എൻ. ശിവപ്രസാദ്, കെ.ടി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..