കോട്ടയം: പത്താംവയസ്സിൽ ഗുരുവായൂർ വിട്ട് യാത്രതിരിച്ച ഡോ.തോട്ടം ശിവകരൻ നമ്പൂതിരി, ഗുരുവായൂരപ്പന്റെ മേൽശാന്തിയായി അവിടേക്ക് തിരിച്ചെത്തുമ്പോൾ അത് ഇതുവരെയുള്ള യാത്രകളുടെ സുകൃതംകൂടിയായി.
പരമ്പരാഗതമായി ഗുരുവായൂരിലെ ഏതാനും ബ്രാഹ്മണകുടുംബങ്ങളിലെ അംഗങ്ങൾക്കാണ് മേൽശാന്തിയാകാൻ അവസരം ലഭിക്കുന്നത്. കുറിച്ചിത്താനം ശ്രീധരിയിൽനിന്ന് ഡോ.മഞ്ജരിയെ വിവാഹംചെയ്തതോടെ ശിവകരൻ നമ്പൂതിരി കോട്ടയത്ത് എത്തുകയായിരുന്നു.
കേരളത്തിൽ സാമവേദപഠനം അന്യംനിൽക്കുന്ന ഘട്ടത്തിൽ കുറിച്ചിത്താനത്ത് ഗുരുകുല പാഠശാല സ്ഥാപിച്ച ഇദ്ദേഹം വിദേശികൾ ഉൾപ്പെടെ അനേകർക്ക് വേദപാരമ്പര്യം പകർന്നുനൽകുന്ന യാത്രയിലായിരുന്നു. സാമവേദ പണ്ഡിതരായി കേരളത്തിൽ ആകെയുള്ളത് ഇദ്ദേഹവും ജ്യേഷ്ഠൻ തോട്ടം കൃഷ്ണൻ നമ്പൂതിരിയും മാത്രം. 89-ാം വയസ്സുവരെ ഗുരുവായൂരപ്പന്റെ സന്നിധിയിൽ എല്ലാമാസവും സാമവേദമുറജപം നടത്തിയിരുന്ന അച്ഛൻ തോട്ടം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ പാരമ്പര്യം തുടർന്ന് സാമവേദ പാഠം പകരുന്നത് ശിവകരൻ നമ്പൂതിരി മാത്രം.
ജർമനിയിലും നെതർലൻഡ്‌സിലും ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ എല്ലാവർഷവും വിവിധ വേദപാഠക്ലാസുകളിലൂടെ ഭാരതീയ പാരമ്പര്യത്തിലേക്ക് നിരവധി വിദേശികളെ ശിവകരൻ നമ്പൂതിരി ആകർഷിച്ചു. വിദേശികൾക്ക് മന്ത്രദീക്ഷ നൽകി.
2022-ൽ ജർമനിയിൽ ഡെറ്റ്‌ലെഫ് എന്ന യുവാവിന് മന്ത്രദീക്ഷ നൽകി. ജൂലായിൽ വീണ്ടും വേദക്ലാസുകളുമായി വിദേശയാത്ര നിശ്ചയിച്ചിരിക്കെയാണ് ആറുമാസത്തേക്ക് പുറപ്പെടാശാന്തിയായി പുതിയ നിയോഗം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..