തിരുവനന്തപുരം: കീറിയനോട്ട് നൽകിയെന്ന പേരിൽ വിദ്യാർഥിയെ ബസിൽനിന്നു ഇറക്കിവിട്ട വനിതാ കണ്ടക്ടറെ കണ്ടെത്തുന്നതിന് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ സഹായം അഭ്യർത്ഥിച്ചു. സംഭവം നടന്ന ബസിലെ യാത്രക്കാർക്ക് ആർക്കെങ്കിലും തെളിവുകൾ നൽകാൻ കഴിയുമെങ്കിൽ അന്വേഷണത്തെ സഹായിക്കണമെന്ന് കെ.എസ്.ആർ.ടി.സി. മേധാവി ബിജു പ്രഭാകർ അഭ്യർത്ഥിച്ചു. തെളിവു ലഭിച്ചാൽ ഉടൻ തന്നെ നടപടിയെടുക്കും. വിജിലൻസ് ഓഫീസർ നേരിട്ട് അന്വേഷണം നടത്തുകയാണെന്നും സി.എം.ഡി. അറിയിച്ചു.
വിജിലൻസ് ഓഫീസർ കഴിഞ്ഞ ദിവസം വിദ്യാർഥിയെ നേരിട്ട് കണ്ട്് തെളിവെടുത്തിരുന്നു. സംഭവസമയത്ത് അതുവഴി കടന്നുപോയ ബസുകളിലെ അഞ്ച് വനിതാ കണ്ടക്ടർമാരെ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം കാണിച്ചത്. വെള്ളിയാഴ്ച കുട്ടിയുടെ പരീക്ഷ തീരുന്നതിനാൽ അടുത്ത ദിവസം ഇവരെ എത്തിച്ച് തിരിച്ചറിയൽ പരിശോധന നടത്തും.
വിദ്യാർഥിയെ ഇറക്കിവിട്ടെന്ന് സംശയിക്കുന്ന ഭാഗത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. സർവീസ് റോഡിലെ സ്ഥാപനത്തിലാണ് ക്യാമറ ഘടിപ്പിച്ചിരുന്നത്. എന്നാൽ റോഡിലെ ദൃശ്യങ്ങൾ അവ്യക്തമാണ്. യാത്രക്കാരോടോ, വിദ്യാർഥികളോടൊ ഇങ്ങനെ അപമര്യാദയായി ഏതെങ്കിലും കണ്ടക്ടർമാർ പെരുമാറിയാൽ അവരെ സംരക്ഷിക്കില്ലെന്നും കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയും, കുറ്റാരോപിതരുടെ മൊഴികൂടി കേട്ടതിനുശേഷം മാത്രമേ നടപടിയെടുക്കാനാകുകയുള്ളൂ എന്നും കെ.എസ്.ആർ.ടി.സി. മേധാവി അറിയിച്ചു.
ആറുവർഷത്തിനിടെ 779 പേർക്കെതിരേ നടപടി
ആറുവർഷത്തിനിടെ യാത്രക്കാരോട് മോശമായി പെരുമാറിയതിന് 779 ജീവനക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ 464 കണ്ടക്ടർമാരും 314 ഡ്രൈവർമാരും ഒരു മിനിസ്റ്റീരിയൽ ജീവനക്കാരനും ഉൾപ്പെടും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..